കോഴിക്കോട്:തെരഞ്ഞെടുപ്പ് സുരക്ഷയോടനുബന്ധിച്ച് കണ്ണൂർ, വയനാട് ജില്ലാ അതിര്‍ത്തികള്‍ അടച്ച് പരിശോധന കര്‍ശനമാക്കി ബിഎസ്എഫും പൊലീസും. കോഴിക്കോട് റൂറല്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് 24 മണിക്കൂറും വാഹന പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയത്. ജില്ല പൊലീസ് മേധാവി ഡോ എ.ശ്രീനിവാസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ്: അതിര്‍ത്തികളിൽ പരിശോധന കർശനമാക്കി ബിഎസ്എഫും പൊലീസും - വയനാട് കണ്ണൂർ അതിർത്തി പരിശോധന
ജില്ല അതിര്‍ത്തി വഴി കടന്ന് പോകുന്ന വാഹനങ്ങളുടെ നമ്പറുകളും, യാത്രക്കാരുടെ മൊബൈല്‍ നമ്പറുകളും പരിശോധനയുടെ ഭാഗമായി പൊലീസ് ശേഖരിക്കുന്നുണ്ട്
![നിയമസഭ തെരഞ്ഞെടുപ്പ്: അതിര്‍ത്തികളിൽ പരിശോധന കർശനമാക്കി ബിഎസ്എഫും പൊലീസും Kerala Assembly elections 2021 wayanad kannur border checking wayanad kannur border security കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 വയനാട് കണ്ണൂർ അതിർത്തി പരിശോധന വയനാട് കണ്ണൂർ അതിർത്തി സുരക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10940452-thumbnail-3x2-brdr.jpg)
കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പെരിങ്ങത്തൂര്‍ കായപ്പനച്ചിയിലും വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറ്റക്കണ്ടി പാലം, വയനാട് ജില്ല അതിര്‍ത്തിയായ തൊട്ടില്‍ പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പക്രംതളം ചുരം എന്നിവിടങ്ങളിലാണ് പരിശോധന കര്‍ശനമാക്കിയത്. മാഹി, പള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തടയുന്നതിനും, ആയുധങ്ങളോ സ്‌ഫോടക വസ്‌തുക്കളോ മറ്റോ കടത്തി കൊണ്ട് വരുന്നതും രേഖകളില്ലാതെ പണം കൊണ്ട് വരുന്നതും മയക്ക് മരുന്നുകള്‍ കടത്തുന്നതും തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. ജില്ലയ്ക്ക് പുറത്തുള്ള റൗഡി ലിസ്റ്റില്‍ പെട്ടവരുടെ നീക്കങ്ങളും നിരീക്ഷിക്കുമെന്ന് നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി പി.എ. ശിവദാസ് പറഞ്ഞു.
ബിഎസ്എഫിലെ സായുധരായ മൂന്ന് സൈനികരെയും ലോക്കല്‍ പൊലീസിലെ ഒരു എസ്ഐയുടെ കീഴില്‍ എംഎസ്‌പി പൊലീസുകാരെയുമാണ് പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ജില്ല അതിര്‍ത്തി വഴി കടന്ന് പോകുന്ന വാഹനങ്ങളുടെ നമ്പറുകളും, യാത്രക്കാരുടെ മൊബൈല്‍ നമ്പറുകളും പരിശോധനയുടെ ഭാഗമായി പൊലീസ് ശേഖരിക്കുന്നുണ്ട്.