കോഴിക്കോട്: ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനാവാതെ ചികിത്സ വൈകിയതിനെ തുടർന്ന് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം.
സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് കോയമോനെ ബീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതു കൊണ്ട് ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കോയമേനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സിന്‍റെ ഡോര്‍ തുറക്കാനായില്ല. തുടര്‍ന്ന് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തിറക്കിയത്.