കോഴിക്കോട്: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കിൽ കോഴിക്കോട് ജില്ലയിലും യാത്രക്കാര്‍ വലഞ്ഞു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തുന്നത്.
കെഎസ്ആര്‍ടിസി പണിമുടക്ക്; ദുരിതത്തിലായി യാത്രക്കാര്‍ - ഐഎൻടിയുസി വാര്‍ത്ത
ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘുമാണ് സമരത്തിലുള്ളത്

സാധാരണ നിലയിൽ ഡിപ്പോയിൽ നിന്നും ഉച്ചക്ക് മുമ്പേ ഏകദേശം 50ഓളം കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്താറുണ്ടായിരുന്നത്. എന്നാൽ സമരത്തെ തുടർന്ന് 20ൽ താഴെ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും ബിഎംഎസിന്‍റെ നേതൃത്വത്തിലുള്ള കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘും കോഴിക്കോട് ഡിപ്പോയിൽ പ്രതിഷേധിച്ചു.
ശമ്പള പരിഷ്കരണം സംബന്ധിച്ച് കെ എസ് ആർ ടി സി അധികൃതരും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ സമരരംഗത്ത് ഇറങ്ങിയത്.