കോട്ടയം: പാലാ നഗരസഭാ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് വീണ്ടും നശിച്ച് തുടങ്ങിയതായി പരാതി. ലോക്ക് ഡൗണും പ്രളയവും മൂലം സ്‌റ്റേഡിയത്തിന്‍റെ പരിപാലനം കാര്യക്ഷമമായി നടക്കാത്തതാണ് കാരണം. അറ്റകുറ്റപണികള്‍ ഉടന്‍ നടത്തിയിലെങ്കില്‍ ട്രാക്ക് പൂര്‍ണമായും നശിക്കുമെന്ന അവസ്ഥയിലാണ്. ലോക്ക് ഡൗണില്‍ സ്‌റ്റേഡിയം അടച്ചിട്ടതോടെ ദൈനംദിന പരിപാലനം മുടങ്ങിയിരുന്നു. പിന്നീടുണ്ടായ ശക്തമായ പ്രളയത്തില്‍ ട്രാക്കില്‍ വെള്ളം കയറി ചെളിയടിഞ്ഞു. ചെളി കൃത്യ സമയത്ത് നീക്കം ചെയ്യാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള സ്‌റ്റേഡിയം പരിപാലന സമിതിക്ക് കഴിഞ്ഞില്ല. ഇതോടെ സിന്തറ്റിക് പലയിടങ്ങളിലും ഇളകി തുടങ്ങി.
പാലാ നഗരസഭാ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നശിക്കുന്നതായി പരാതി
ലോക്ക് ഡൗണില്‍ സ്‌റ്റേഡിയം അടച്ചിട്ടതോടെ ദൈനംദിന പരിപാലനം മുടങ്ങിയിരുന്നു. പിന്നീടുണ്ടായ ശക്തമായ പ്രളയത്തില്‍ ട്രാക്കില്‍ വെള്ളം കയറി ചെളിയടിഞ്ഞു
Published : Sep 22, 2020, 3:38 AM IST
Published : Sep 22, 2020, 3:38 AM IST
|Updated : Oct 10, 2022, 12:16 PM IST
മുന്‍പ് പ്രളയത്തിന് ശേഷം ട്രാക്ക് ശുചീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ നഗരസഭ ശുചിയാക്കൽ നടപടികൾ സ്വീകരിച്ചില്ല. ലോക്ക് ഡൗണ്‍ ഇളവ് ലഭിച്ചതോടെ പ്രഭാതസായാഹ്നസവാരിക്കായി മാത്രം സ്‌റ്റേഡിയം തുറകുന്നുണ്ട്. ഏറെ നാളുകള്‍ അറ്റകുറ്റപണികള്‍ നടത്താതെയിരുന്നാല്‍ ട്രാക്ക് പൂര്‍ണമായും നശിക്കുമെന ആശങ്കയാണ് കായിക പ്രേമികള്‍ക്കുള്ളത്. സ്‌റ്റേഡിയത്തിന്‍റെ പരിപാലനം സംബന്ധിച്ച കാര്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അലംഭാവം തുടരുകയാണെന്ന് നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം പറഞ്ഞു.
20 കോടി രൂപാ മുതല്‍ മുടക്കിയാണ് പാലയിലെ അത്യാധുനിക സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത്. സംസ്ഥാന സ്‌കൂള്‍ കായികമേള ഉള്‍പ്പെടെ നിരവധി കായിക പരിപാടികൾക്ക് നഗരസഭാ സിന്തറ്റിക് സ്‌റ്റേഡിയം വേദിയായിട്ടുണ്ട്. സിന്തറ്റിക് തകര്‍ന്നതിന് പുറമെ സ്‌റ്റേഡിയത്തില്‍ പുല്ലുകളും വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണിന് മുമ്പ് പുല്ല് വെട്ടാറുണ്ടായിരുന്നതും നിലച്ച അവസ്ഥയിലാണ്. അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തിയില്ലെങ്കില്‍ സിന്തറ്റിക് ട്രാക്ക് പൂര്‍ണമായും തകര്‍ന്നേക്കും. സമയബന്ധിതമായി തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ നഗരസഭയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കും.