കോട്ടയം: കൊവിഡ് വാക്സിന്‍ വിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ബോധവത്കരണ നടപടികള്‍ സജ്ജമാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എം. അഞ്ജന നിര്‍ദേശം നല്‍കി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല കര്‍മ്മസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വാക്‌സിന്‍ ലഭ്യമായ ഉടനെ വിതരണം ചെയ്യുന്നതിന് ഓരോ വകുപ്പുകളും നിര്‍വഹിക്കേണ്ട ചുമതലകള്‍ യോഗത്തില്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. ഇതിനായി ഇതുവരെ 15,157 ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
കൊവിഡ് വാക്‌സിന്‍ വിതരണം; സജ്ജമാകാൻ വിവിധ വകുപ്പുകൾക്ക് നിർദേശം - Vaccine Distribution Pre-Planning
ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. ഇതിനായി ഇതുവരെ 15,157 ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്
![കൊവിഡ് വാക്‌സിന്‍ വിതരണം; സജ്ജമാകാൻ വിവിധ വകുപ്പുകൾക്ക് നിർദേശം കോവിഡ് വാക്സിന്‍ വിതരണം; സജ്ജമാകാന്‍ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദേശം \Covid Vaccine Distribution Pre-Planning കൊവിഡ് വാക്സിൻ സജ്ജമാകാൻ വിവിധ വകുപ്പുകൾക്ക് നിർദേശം Vaccine Distribution Pre-Planning \Covid Vaccine Pre-Planning](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9972915-765-9972915-1608655770050.jpg)
അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലെ ജീവനക്കാരും റെയില്‍വേയിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും. വാക്‌സിന്‍ സംഭരിക്കുന്നതിന് 86ഉം വിതരണത്തിന് 539ഉം കേന്ദ്രങ്ങളാണ് നിലവില്‍ നിര്‍ണയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും വിതരണം. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം പരമാവധി 100 പേര്‍ക്കായിരിക്കും കുത്തിവയ്പ്പ് നല്‍കുക.
ഒരു ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അടങ്ങുന്ന സംഘത്തെയാണ് എല്ലാ കേന്ദ്രങ്ങളിലും ഇതിനായി നിയോഗിക്കുക. കൊവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുവരുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് തുടര്‍ന്ന് വാക്സിനേഷന്‍ നടത്തുക. പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും. വാഹന ഡ്രൈവര്‍മാര്‍, ബസ് കണ്ടക്ടര്‍മാര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഇതോടൊപ്പം നല്‍കും. ഇതിനുശേഷം രണ്ടു ഘട്ടങ്ങളിലായി അറുപത് വയസിനു മുകളിലുള്ളവര്‍ക്കും അന്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കും. അന്‍പതു വയസിനു താഴെയുള്ളവരെയാണ് തുടര്‍ന്ന് പരിഗണിക്കുക. ഈ പ്രായവിഭാഗത്തില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഘട്ടം ഘട്ടമായി എല്ലാവര്‍ക്കും വാക്സിന്‍ നൽകുമെന്നും അധികൃതർ അറിയിച്ചു.