കേരളം

kerala

എഎൻ ഷംസീറിന്‍റെ ഗണപതി പരാമർശം : വിശ്വാസ സംരക്ഷണ ദിനാചരണവുമായി എൻഎസ്എസ്

By

Published : Aug 1, 2023, 2:06 PM IST

പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുകയും ചെയ്യണമെന്ന് എൻഎസ്എസ്‌

വിശ്വാസസംരക്ഷണദിനമായി ആചരിക്കുമെന്ന് എൻ എസ് എസ്  എൻഎസ്‌എസ്  സ്‌പീക്കർ എഎൻ ഷംസീർ  എഎൻ ഷംസീറിന്‍റെ വിവാദ ഗണപതി പരാമർശം  ഷംസീറിനെതിരെ എൻഎസ്‌എസ്  ഗണപതി  NSS  AN SHAMSEER LORD GANESHA CONTROVERSY  AN SHAMSEER  ജി സുകുമാരൻ നായർ  G Sukumaran Nair  nss protests
വിശ്വാസ സംരക്ഷണ ദിനാചരണവുമായി എൻഎസ്എസ്

കോട്ടയം :സ്‌പീക്കർ എഎൻ ഷംസീറിന്‍റെ വിവാദ ഗണപതി പരാമർശത്തിൽ പരസ്യ പ്രതിഷേധവുമായി എൻഎസ്‌എസ്. ഷംസീറിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ (ഓഗസ്റ്റ് 2) വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് എൻഎസ്എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്‌പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിൻമേൽ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനെ നിസാരവൽക്കരിച്ചുകൊണ്ടുള്ള നിലപാട് ബന്ധപ്പെട്ടവരിൽ നിന്നുമുണ്ടായെന്ന് ആരോപിച്ചുമാണ് നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എൻഎസ്‌എസ് തീരുമാനിച്ചത്.

പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുകയും ചെയ്യണം. ഇതിന്‍റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

എൻഎസ്‌എസിന്‍റെ സർക്കുലർ

ഗണപതി വെറും മിത്ത് മാത്രമാണെന്ന് സ്‌പീക്കര്‍ ഒരു വേദിയില്‍ സംസാരിക്കവെ വിവരിച്ച ഭാഗമാണ് വിവാദമായത്. പ്ലാസ്‌റ്റിക് സര്‍ജറിയുടെ ആദ്യ രൂപമാണ് ഗണപതിയെന്ന് പ്രധാനമന്ത്രി ശാസ്‌ത്ര കോണ്‍ഗ്രസ് വേദിയില്‍ പറഞ്ഞതിനെ തള്ളിക്കൊണ്ടാണ് ഷംസീർ ഈ പ്രസ്‌താവന നടത്തിയത്. ഇതിനെതിരെയാണ് സംഘപരിവാർ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തിയത്.

എഎൻ ഷംസീറിന്‍റെ പ്രസ്‌താവന - 'ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണ്.

അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സർജറി ചെയ്‌തതായി പഠിപ്പിക്കുന്നു. പുഷ്‌പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം'.

പിന്തുണയുമായി സിപിഎം : അതേസമയം സ്‌പീക്കര്‍ എഎന്‍ ഷംസീറിനെതിരായ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം പ്രതിഷേധിക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരുന്നു. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചാരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്.

അതിലൂടെ അശാസ്ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും, സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ശാസ്ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തത്തെ തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നാടിനെ നയിക്കാനേ ഇടയാക്കൂ. ശാസ്ത്രീയമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും സിപിഎം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

ALSO READ :'ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ മേത്താ?'; ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ

ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ടെന്നും അത് സംരക്ഷിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണെന്നും സിപിഎം വ്യക്‌തമാക്കി. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസങ്ങളെ ശാസ്ത്ര ചിന്തകളായി അവതരിപ്പിക്കുന്നത്, ശാസ്ത്രത്തിന്‍റെ വികാസത്തേയും അതുവഴി നാടിന്‍റെ പുരോഗതിയേയും തടയുന്നതിനേ ഇടയാക്കുകയുള്ളൂ.

സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചാരണങ്ങളെ സംബന്ധിച്ച് യുഡിഎഫിന്‍റെ അഭിപ്രായം വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേരളത്തില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തിനെതിരെ യോജിക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുകയാണ്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും സിപിഎം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details