കോട്ടയം: ജല സ്രോതസ് നവീകരണത്തിന്‍റെ മറവിൽ അനധികൃത കരിങ്കൽ ഖനനമെന്ന് പരാതി. മൂന്നിലവ് പഞ്ചായത്തില്‍ മോസ്കോ - അഞ്ചുമല റോഡരികിലെ ഇല്ലിക്കൽ നീർച്ചാൽ നവീകരണത്തിന്‍റെ മറവില്‍ നിയമവിരുദ്ധ ഖനനം നടത്തുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. ഇതേതുടർന്ന് കലുങ്ക് തകരുകയും ഗതാഗതം മുടങ്ങുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.
പ്രദേശത്തെ കുടിവെള്ളസ്രോതസും വേനൽക്കാലത്ത് നിരവധി കുടുംബങ്ങളുടെ ആശ്രയവുമാണ് ഇല്ലിക്കൽ നീർച്ചാൽ. സ്വകാര്യ വ്യക്തി വിട്ടുനൽകിയ സ്ഥലത്തെ നീർച്ചാൽ നവീകരണത്തിനായി ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നവീകരണം മറയാക്കി സ്വകാര്യ വ്യക്തിയും കരാറുകാരനും ചേർന്ന് നീർച്ചാലിന് ചുറ്റുമുള്ള പാറ പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇലക്ഷൻ സമയത്ത് നടന്ന ഖനനത്തിൽ താഴ്ന്ന പ്രദേശത്തെ വീടുകളിലേക്ക് കരിങ്കല്ലുകൾ തെറിച്ചു. വൻ തോതിൽ പാറ പൊട്ടിച്ച് റോഡിൽ കൂട്ടിയിട്ട് മോസ്കോ-അഞ്ചുമല റോഡിലൂടെയുളള ഗതാഗതം മുടങ്ങിയതിനാൽ മലയോര മേഖല നിവാസികള്‍ കടുത്ത ബുദ്ധിമുട്ടിലാണ്.
രണ്ട് മാസം മുൻപ് നിർമാണം പൂർത്തിയാക്കിയ കലുങ്കാണ് പാറ പൊട്ടിക്കലിൽ തകർന്നത്. ഇല്ലിക്കൽ നീർച്ചാൽ എവിടെയാണെന്ന് തിരിച്ചറിയാനാവാത്ത വിധം പാറ പൊട്ടിച്ച് കൂട്ടിയിരിക്കുകയാണ്. 50 ലോഡോളം കല്ല് ഇവിടെനിന്ന് കടത്തിക്കൊണ്ട് പോയെന്ന് നാട്ടുകാർ പറയുന്നു. വേനൽ കാലത്ത് ശക്തമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മേഖലയായതിനാൽ സ്ഫോടനത്തിൽ ഉറവയുടെ സ്ഥാനം മാറിയാൽ കുടിവെള്ളം ലഭിക്കുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കരാറുകാരനെതിരെ നടപടിയെടുത്തില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.