കോട്ടയം: വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് നിയമസഭ സമിതി ചെയർമാൻ കെ.പി.എ. മജീദ് എം.എൽ.എ. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കലക്‌ട്രേറ്റിൽ നടന്ന നിയമസഭ സമിതി സിറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര റിപ്പോർട്ട് നൽകും. വേമ്പനാട് കായൽ നേരിടുന്ന മലിനീകരണ പ്രശ്‌നങ്ങളും വിനോദസഞ്ചാര മേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ച ചെയ്‌തു. വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ചർച്ചയിലൂടെ പ്രായോഗികമായ മികച്ച നിർദേശങ്ങൾ ഉയർന്നുവന്നതായും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിങിൽ സമിതിയംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ടി. സിദ്ദിഖ്, വാഴൂർ സോമൻ എന്നിവർ പങ്കെടുത്തു. കായലിലടക്കം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാഹചര്യമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നിയമ നടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം ഫലപ്രദമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എയും പറഞ്ഞു.
വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം: മാലിന്യസംസ്‌കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലും ടൂറിസം വകുപ്പും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. കുമരകത്ത് അടക്കം ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള ഖരമാലിന്യം സംസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ടൂറിസം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്‍റിന്‍റെ പ്രവർത്തനം മെച്ചപ്പെട്ട നിലയിൽ നടക്കുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് യോഗത്തെ അറിയിച്ചു.