കോട്ടയം: മീനച്ചിലാറ്റില്‍ വെള്ളമില്ലാത്തത് നാട്ടുകാരെയും കർഷകരെയും വലക്കുന്നു. മലയോരമേഖലകള്‍ ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കിന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ജലക്ഷാമം രൂക്ഷമാണ്. ജില്ലയിലെ പ്രധാന ജലസ്രോതസായ മീനച്ചിലാറിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. ചെക്ക്ഡാമുകള്‍ ഉള്ളിയടങ്ങളില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്.
മീനച്ചിലാറ്റില്‍ വെള്ളമില്ല; കർഷകരും നാട്ടുകാരും പ്രതിസന്ധിയിൽ - കർഷകരും നാട്ടുകാരും പ്രതിസന്ധിയിൽ
പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ മീനച്ചിലാർ ഇപ്പോള്‍ വരണ്ടുണങ്ങിയ അവസ്ഥയിലാണ്.
![മീനച്ചിലാറ്റില്‍ വെള്ളമില്ല; കർഷകരും നാട്ടുകാരും പ്രതിസന്ധിയിൽ lack of water in meenachil river farmers and natives are in crisis meenachil river മീനച്ചിലാറ്റില്‍ വെള്ളമില്ല കർഷകരും നാട്ടുകാരും പ്രതിസന്ധിയിൽ മീനച്ചിലാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6245555-568-6245555-1582967601067.jpg)
ആറിന്‍റെ ഉത്ഭവകേന്ദ്രമായ പൂഞ്ഞാര്‍ മുതല്‍ പാലാ വരെ പലയിടങ്ങളിലും വെള്ളം അപ്രത്യക്ഷമായി. വേനലെത്തുന്നതിന് മുമ്പ് ചെക്ക്ഡാമുകള്‍ അടക്കാത്തതും തിരിച്ചടിയായി. തീരത്ത് കുഴികള്‍കുത്തി അതിൽനിന്നും ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇതും ഉടനെ നിലയ്ക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
മലയോരമേഖലകളിലെ കൃഷികള്‍ കരിഞ്ഞുണങ്ങുന്നത് മൂലം കാര്‍ഷിക മേഖലയും ആശങ്കയിലാണ്. വെള്ളം അത്യാവശ്യമായ ജാതി, കുരുമുളക് എന്നിവ ഇലകൊഴിഞ്ഞ് വാടിത്തുടങ്ങിയ അവസ്ഥയിലാണ് . അസഹ്യമായ ചൂടും മലയോരത്തെ പൊള്ളിക്കുന്നു. വൻതുക മുടക്കി ടാങ്കറുകളില്‍ വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളിൽ പലതും വെള്ളമില്ലാത്തതുകൊണ്ട് പ്രവര്‍ത്തനം നിലച്ചു. വേനല്‍ തുടരുമെന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടുകയാണ് കര്‍ഷകര്‍.