കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ചേർപ്പുങ്കൽ ബിവിഎം കോളജിനെതിരെ എംജി സർവകലാശാല അന്വേഷണ സമിതി. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ.
അഞ്ജുവിന്‍റെ ആത്മഹത്യ; ബിവിഎം കോളജിനെതിരെ എംജി സർവകലാശാല അന്വേഷണ സമിതി - Cherpunkal BVM college
ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയെന്നാണ് അന്വേഷണസമിതിയുടെ വാദം
![അഞ്ജുവിന്‍റെ ആത്മഹത്യ; ബിവിഎം കോളജിനെതിരെ എംജി സർവകലാശാല അന്വേഷണ സമിതി anju death കോട്ടയം കോപ്പിയടി ആരോപണം കോട്ടയം വിദ്യാർഥി മരിച്ച സംഭവം ചേർപ്പുങ്കൽ ബിവിഎം കോളജ് എംജി സർവകലാശാല അന്വേഷണ സമിതി വിദ്യാർഥിയുടെ ആത്മഹത്യ Kottayam student suicide MG University Cherpunkal BVM college copywriting inj exam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7567147-thumbnail-3x2-kotayam.jpg)
പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാർഥിയെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സർവകലാശാല ചട്ടമെന്നും ബിവിഎം കോളജ് ഇതു ലംഘിച്ചെന്നും സമിതി പറയുന്നു. അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നും അന്വേഷണസമിതി വിലയിരുത്തി. ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസലറിന് റിപ്പോർട്ട് നൽകും. ഡോ. എം.എസ് മുരളി, ഡോ. അജി സി. പണിക്കർ, പ്രൊഫസർ വി.എസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങൾ.
അന്വേഷണസംഘം കഴിഞ്ഞ ദിവസം രാവിലെ കോളജിലെത്തി വിവരം ശേഖരിച്ചിരുന്നു. അതേസമയം, അഞ്ജുവിന്‍റെ കൈയക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാൾടിക്കറ്റിന്‍റെ പുറകുവശം എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിന്‍റേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിന്‍റെ പഴയ നോട്ടുബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു. നോട്ടുബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വ്യക്തത വരും.