കോട്ടയം:ബാങ്കില്‍ ബാധ്യതയിലിരുന്ന കടമുറികള്‍ വാടകയ്ക്ക് നൽകി പണം തട്ടിയ കേസിൽ ഒരാള്‍ അറസ്‌റ്റില്‍. ഏറ്റുമാനൂർ നേതാജി നഗർ ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ ജോർജ് മകൻ ബിജു ജോർജ് (53) നെയാണ് ഏറ്റുമാനൂർ പൊലീസ് കബളിപ്പിച്ച് പണം തട്ടിയ കേസില്‍ അറസ്‌റ്റ് ചെയ്‌തത്. ഏറ്റുമാനൂർ പേരൂർ കവല ഭാഗത്തുള്ള തന്‍റെ കടമുറികൾക്ക് മറ്റ് ബാധ്യതകളൊന്നുമില്ല എന്ന് വിശ്വസിപ്പിച്ച് സർജിക്കൽ സ്ഥാപനം നടത്തുന്നതിനായി ജസ്‌റ്റിൻ മാത്യു എന്നയാളിൽ നിന്നും 25 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്തതാണ് കേസ്.
ജപ്‌തിയിലിരുന്ന കടമുറി വാടകയ്ക്ക് നല്‍കി, പണം മടക്കി ചോദിച്ചപ്പോള്‍ വണ്ടിചെക്ക്; 25 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയയാള്‍ പിടിയില്‍ - ബിജു
കോട്ടയം ഏറ്റുമാനൂരില്‍ ബാങ്കില്‍ ബാധ്യതയിലിരുന്ന കടമുറികള്‍ കരാറില്‍ വാടകയ്ക്ക് നല്‍കി, കാര്യം മനസിലാക്കി പണം മടക്കി ചോദിച്ചപ്പോള്‍ വണ്ടിചെക്ക് കൊടുത്ത് തട്ടിപ്പ്; പ്രതി പൊലീസ് പിടിയില്‍
![ജപ്‌തിയിലിരുന്ന കടമുറി വാടകയ്ക്ക് നല്‍കി, പണം മടക്കി ചോദിച്ചപ്പോള്‍ വണ്ടിചെക്ക്; 25 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയയാള്‍ പിടിയില്‍ Kottayam Ettumanur cheats another one building agreement Contract agreement 25 lakhs Ettumanur Police ജപ്‌തിയിലിരുന്ന കടമുറി 25 ലക്ഷം രൂപ കബളിപ്പിച്ച് വണ്ടിചെക്ക് കോട്ടയം ബാങ്കില്‍ ബാധ്യതയിലിരുന്ന കടമുറി കടമുറി വാടക ഏറ്റുമാനൂർ ജസ്‌റ്റിൻ മാത്യു ബിജു ജോർജ് ബിജു പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16665337-thumbnail-3x2-dfghjk.jpg)
ബിജുവില്‍ നിന്നും ജസ്‌റ്റിൻ മാത്യു 2020-ൽ കടമുറി വാടകയ്‌ക്കെടുക്കുകയും 25 ലക്ഷം രൂപ സെക്യൂരിറ്റിയായി നല്‍കുകയും ചെയ്‌തു. 2022-ൽ ഈ സ്ഥാപനം സ്വകാര്യ ബാങ്കുകാർ വന്ന് ജപ്‌തി ചെയ്യുന്നതിന് നോട്ടിസ് പതിക്കുകയും കട ഒഴിവാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബിജു തന്നെ കബളിപ്പിച്ച് പണം കൈക്കലാക്കിയതാണെന്നും കടമുറികള്‍ താനുമായി കരാറിലേര്‍പ്പെടുന്നതിന് മുമ്പേ തന്നെ ബിജു ബാങ്കിൽ പണയപ്പെടുത്തിയിരുന്നുവെന്നും ജസ്‌റ്റിന് മനസിലാവുന്നത്.
തുടര്‍ന്നാണ് ജസ്‌റ്റിൻ, ബിജുവിനോട് സെക്യൂരിറ്റിയായി നൽകിയ 25 ലക്ഷം രൂപ തിരികെ ആവശ്യപ്പെടുന്നത്. ബിജു ഇയാള്‍ക്ക് ചെക്ക് ഒപ്പിട്ട് നൽകി. എന്നാൽ ചെക്കുമായി ബാങ്കിൽ ചെന്നപ്പോഴാണ് ബിജു അക്കൗണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ അവസാനിപ്പിച്ചുവെന്നും ചെക്ക് അസാധുവാണെന്നും മനസിലാകുന്നത്. പിന്നീട് ജസ്‌റ്റിന്‍ ഏറ്റുമാനൂർ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത ഏറ്റുമാനൂര്‍ പൊലീസ് ഇയാളെ ബെംഗളൂരുവിൽ നിന്നും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്‌റ്റേഷൻ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ ജോസഫ് ജോർജ്, എഎസ്ഐ മനോജ് കുമാർ, സിപിഒ ഡെന്നി പി ജോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.