കോട്ടയം: യുഎഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസിൽ തുടർച്ചയായ രണ്ടാം പിളർച്ച. ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങളുടെ പിളർപ്പിന് പിന്നാലെയാണ് യുഡിഎഫ് ഘടകകക്ഷി കൂടിയായ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്നും പാർട്ടി ചെയർമാൻ ജോണി നെല്ലൂരും പാർട്ടി ലീഡർ അനൂപ് ജേക്കബും രണ്ട് വഴിക്ക് പിരിയുന്നത്. ഇരുകൂട്ടരും കോട്ടയത്ത് രണ്ടായി വിളിച്ചു ചേർത്ത സംസ്ഥാന കമ്മറ്റി യോഗത്തിലൂടെ പാർട്ടിയിലെ പിളർപ്പ് പൂർണമായി. അനൂപ് ജേക്കബ് വിഭാഗം പാർട്ടി ഓഫീസിലും ജോണി നെല്ലൂർ വിഭാഗം പബ്ലിക്ക് ലൈബ്രറി ഹാളിലുമാണ് സംസ്ഥാന കമ്മറ്റി ചേർന്നത്. ജോസഫ് വിഭാഗവുമായുള്ള ലയനമായിരുന്നു ജോണി നെല്ലൂർ വിഭാഗത്തിന്‍റെ പ്രധാന അജണ്ട. പാർട്ടി വൈസ് ചെയർമാൻ ജോർജ് ജോസഫ് അവതരിപ്പിച്ച ലയന പ്രഖ്യാപന അജണ്ട സംസ്ഥാന സമിതി ഐക്യകണ്ഠേന പാസാക്കി.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു; നെല്ലൂർ വിഭാഗം ജോസഫ് പക്ഷത്തേക്ക്
ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങളുടെ പിളർപ്പിന് പിന്നാലെയാണ് യുഡിഎഫ് ഘടകകക്ഷി കൂടിയായ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്നും പാർട്ടി ചെയർമാൻ ജോണി നെല്ലൂരും പാർട്ടി ലീഡർ അനൂപ് ജേക്കബും രണ്ട് വഴിക്ക് പിരിയുന്നത്
അനൂപ് ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ജോണി നെല്ലൂർ ഉന്നയിച്ചത്. ലയന ചർച്ച തുടങ്ങി വച്ചത് അനൂപാണ് എന്നാൽ ഡെപ്യൂട്ടി ലീഡർ സ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് അനൂപ് ജേക്കബ് പിൻവാങ്ങിയത്. അനൂപിന് അധികാര മോഹമാണെന്നും ജേക്കബിന്‍റെ മരണത്തിന് പിന്നാലെ പാർട്ടിയിലെ പിൻഗാമിയായി തന്നെ നിശ്ചയിക്കണമെന്നും അമ്മക്ക് സീറ്റ് നൽകരുതെന്നും സംസ്കാര ചടങ്ങിനിടെ അനൂപ് ആവശ്യപ്പെട്ടെന്നും ജോണി നെല്ലൂർ ആരോപിച്ചു. എന്നാൽ പാർട്ടിയിൽ പിളർപ്പില്ലെന്നും കുറച്ച് പേർ പാർട്ടി വിട്ട് പോവുക മാത്രമാണുണ്ടായതെന്നുമായിരുന്നു അനൂപ് ജേക്കബിന്‍റെ പ്രതികരണം. ജോണി നെല്ലൂരിന്‍റേത് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളാണ്. അദ്ദേഹത്തിന്‍റെ നിലവാരത്തിലേക്ക് താഴാനില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. വിമതർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മൂന്നംഗ സമിതിക്കും അനൂപ് ജേക്കബ് രൂപം നൽകി. ഇനി ജോസഫ് വിഭാഗത്തിലേക്കുള്ള നെല്ലൂർ വിഭാഗത്തിന്‍റെ ലയനമാണ്. എന്നാൽ കേരള കോൺഗ്രസ് വിഭാഗങ്ങളിലെ തുടർച്ചയായ പൊട്ടിത്തെറികൾ യുഡിഎഫ് നേതൃത്വത്തിന് സൃഷ്ടിക്കുന്നത് വൻ തലവേദനയാണ്.