കോട്ടയം: ഇടതുപക്ഷ സർക്കാർ കെ റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിടുന്നത് വരെ സമരം നടത്തുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി. ജൂലൈ 28ന് സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കെ റെയിൽ വിരുദ്ധ സമരം കേരളത്തിൽ കത്തിപടർന്നത് മാടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമരത്തെ തുടർന്നായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കൊണ്ട് കെ റെയിൽ പദ്ധതിയോട് സർക്കാർ അയഞ്ഞ സമീപനത്തിലാണ് എന്നാൽ പദ്ധതി പിൻവലിച്ചിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.
കേന്ദ്രസർക്കാരിന്‍റെ അനുമതിയക്കായി കെ റയിൽ അധികൃതർ പേപ്പറുകൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അതിനാൽ അയഞ്ഞ സമീപനം താത്കാലികം മാത്രമാണെന്നും സമരസമിതി ആരോപിച്ചു. മാടപ്പള്ളിയിൽ സർവ്വേ നടത്തിയ പ്രദേശത്തെ ജനങ്ങൾക്ക് ബാങ്ക് ലോണിനോ മറ്റ് ആനുകൂല്യങ്ങൾക്കോ തങ്ങളുടെ ഭൂമി ഈട് വയ്ക്കാൻ നിലവിൽ പറ്റില്ല. ഇവരുടെ വസ്തുവകകൾക്ക് മൂല്യം ഇല്ലാതെയായി. ഈ സ്ഥിതി മാറിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും ഈ സാഹചര്യത്തിൽ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവുണ്ടാകും വരെ സമരം തുടരുമെന്ന് ബാബു കുട്ടൻച്ചിറ പറഞ്ഞു.