കോട്ടയം: ഗ്രീന്‍ സോണ്‍ ജില്ലകളായ കോട്ടയത്തിന്‍റെയും ഇടുക്കിയുടെയും ജില്ലാ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇരുജില്ലകളിലും അനുവദിച്ചെങ്കിലും ജില്ല വിട്ടുള്ള യാത്രകള്‍ക്ക് നിബന്ധനകളുണ്ടായിരുന്നു. പൊലീസ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനവകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലയായ വാഗമണ്‍ ഒറ്റയീട്ടിയ്ക്ക് സമീപം വെള്ളികുളത്താണ് പരിശോധന നടക്കുന്നത്.
കോട്ടയം ഇടുക്കി ജില്ല അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി - ഇടുക്കി
ഗ്രീന്‍ സോണ്‍ ജില്ലകളായ കോട്ടയത്തിന്‍റെയും ഇടുക്കിയുടെയും ജില്ലാ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന. പൊലീസ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനവകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് തടസ്സമില്ലെങ്കിലും അതിര്‍ത്തി വിട്ടുപോകുന്നതിന് എസ്പിയുടെയോ കലക്‌ടറുടെയൊ പാസ് നിര്‍ബന്ധമാണ്. പാസില്ലാതെ എത്തിയ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുവിട്ടു. പാസുമായി എത്തിയാലും ജില്ല വിട്ട് പോയശേഷം തിരിച്ചെത്തുന്നവര്‍ നിരീക്ഷണത്തിൽ പോകണം. ഇവര്‍ സഞ്ചരിച്ച റൂട്ട് എഴുതിയെടുത്ത ശേഷം താമസസ്ഥലത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കും. പാസുമായി എത്തുന്നവരെ മാത്രമെ അതിര്‍ത്തി കടത്തി വിടാനാകൂ എന്ന് പാലാ എ.എം.വി.ഐ ശ്രീജിത്ത് പറഞ്ഞു.
മുഴുവൻ സമയവും പരിശോധന ഉണ്ടാകുമെന്ന് എ.എം.വി.ഐ. ഉദ്യോഗസ്ഥര്‍ ഷിഫ്റ്റായാണ് ഇവിടെ പരിശോധന നടത്തുക. പനി പോലുള്ള രോഗവുമായെത്തുന്നവരുടെ വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ഈ മാസം 24 വരെ പരിശോധന തുടരുമെന്ന് പൊലീസ്- മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.