കോട്ടയം: കോട്ടയത്തെ തരിശു നെൽപ്പാടത്ത് കൃഷി തുടരുമെന്ന് നദി പുന സംയോജന പദ്ധതി സമിതി. കൃഷിക്കായി പാടം ഏറ്റെടുത്ത നടപടിക്കെതിരെ ഹൈക്കോടതി വിധി ഉണ്ടെന്ന വാർത്തകൾ വന്നതിനെ തുടർന്നാണ് സമിതി വിശദീകരണം നൽകിയത്. നടപടിയിലെ സാങ്കേതിക പിഴവ് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയിതെന്ന് നദി സംയോജന സമിതി പറയുന്നു. കോട്ടയം കോടിമത പ്രദേശത്തെ മുപ്പായി പാടത്ത് നെൽ കൃഷി നടത്തുന്നത് കോടതി വിലക്കിയെന്ന മാധ്യമ വാർത്തകൾക്കെതിരെയാണ് സമിതി രംഗത്ത് വന്നത്.
കോട്ടയത്തെ തരിശു നെൽപ്പാടത്ത് കൃഷി തുടരുമെന്ന് നദി പുന സംയോജന പദ്ധതി സമിതി - നദി പുന സംയോജന പദ്ധതി സമിതി
കൃഷിക്കായി പാടം ഏറ്റെടുത്ത നടപടിക്കെതിരെ ഹൈക്കോടതി വിധി ഉണ്ടെന്ന വാർത്തകൾ വന്നതിനെ തുടർന്നാണ് സമിതി വിശദീകരണം നൽകിയത്.
കോടിമതയിലെ ബൈപാസിന് ഇരുവശത്തുള്ള പാടശേഖരം പൂർവ സ്ഥിതിയിലാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് കൃഷി സ്ഥലം പൂർവസ്ഥിതിയിലാക്കി നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ പാടശേഖരത്ത് കൃഷി നടത്തുന്നത് കോടതി തടഞ്ഞുവെന്ന രീതിയിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്ന് സമിതി പറയുന്നു. വാർത്ത അടിസ്ഥാന രഹിതമാണെന്ന് മീനച്ചിലാർ മീനന്തറയാർ കൊട്ടൂരാർ നദി പുന സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ കെ അനിൽ കുമാർ പറഞ്ഞു. പാടശേഖരത്തിന്‍റെ അതിർത്തികൾ പുനർ നിശ്ചയിച്ചു നൽകണമെന്ന ആവശ്യത്തിൽ നടപടി എടുക്കാനാണ് കോടതി ഉത്തരവ് നൽകിയത്. കോടതി സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ചെയ്തതെന്നും തണ്ണീർതട സംരക്ഷണ നിയമ പ്രകാരം തരിശുകിടക്കുന്ന പാടങ്ങൾ ഏറ്റെടുത്തു കൃഷി ചെയ്യുവാൻ സർക്കാരിന് അധികാരമുണ്ടെന്നും അതുകൊണ്ട് ഇതു മറികടന്ന് ഉത്തരവ് ഇറക്കാൻ ആകില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയത്ത് 5,000 ഏക്കർ തരിശ് പാടത്താണ് നെൽകൃഷി പുനരാരംഭിച്ചത്. കോടിമതയിൽ മൊബിലിറ്റി ഹബിനായി നീക്കിവെച്ച സ്ഥലത്ത് തണ്ണീർതട നിയമപ്രകാരം ഏറ്റെടുത്താണ് നദി പുന സംയോജന പദ്ധതി സമിതി നെൽകൃഷി നടത്തിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് ഭൂവുടമകൾ കോടതിയെ സമീപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് വിശദികരണം നൽകാൻ ഭൂവുടമകൾ തയ്യാറായിട്ടില്ല.