കേരളം

kerala

By

Published : Jun 6, 2022, 4:47 PM IST

ETV Bharat / state

എ പ്ലസ്, എ, ബി പ്ലസ് - ഏതും സൗജന്യമായെടുക്കാം ; വസ്ത്രങ്ങൾ ആവശ്യമുള്ളവര്‍ക്ക് സോജന്‍റെയും മേരിയുടെയും കരുതല്‍

തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ട്രെയിനിംഗ് സ്ഥാപനത്തിൽ സർക്കാർ സഹകരണത്തോടെ ആരംഭിച്ച വനിതകളുടെ തയ്യൽ പരിശീലന കോഴ്‌സിലേക്ക് പഴയ വസ്ത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് ക്ലോത്ത് ബാങ്ക് എന്ന ആശയമുദിക്കുന്നത്

cloth bank in kottayam  വസ്ത്ര ബാങ്ക് കോട്ടയം  കംപ്യൂട്ടർ ട്രെയിനിങ് സ്ഥാപനം  ക്ലോത്ത് ബാങ്ക്  തയ്യൽ പരിശീലന കോഴ്‌സ്  computer training kottayam  Stitching Training Course  സൗജന്യമായി വസ്ത്രം
വസ്ത്രങ്ങൾ ആവശ്യമുള്ളവരെ സഹായിച്ച് തലയോലപ്പറമ്പിലെ സോജനും ഭാര്യ മേരിയും

കോട്ടയം :വസ്ത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കൈത്താങ്ങാവുകയാണ് കോട്ടയം തലയോലപ്പറമ്പിലെ സോജനും ഭാര്യ മേരിയും. വിവാഹ വസ്ത്രമുൾപ്പടെ പുതിയതുണ്ട്,​ ഉപയോഗിച്ചതുമുണ്ട്. ആറുമാസമായി ഒരുപാടുപേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് പുല്ലാപ്പള്ളിൽ സോജൻ ജോസും ഭാര്യ മേരി സോജനും.

ഇവരുടെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ട്രെയിനിംഗ് സ്ഥാപനത്തിൽ സർക്കാർ സഹകരണത്തോടെ ആരംഭിച്ച വനിതകളുടെ തയ്യൽ പരിശീലന കോഴ്‌സിലേക്ക് പഴയ വസ്ത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് ക്ലോത്ത് ബാങ്ക് എന്ന ആശയം ഉദിച്ചത്. കോഴ്‌സ് കഴിഞ്ഞിട്ടും സ്ഥാപനത്തിലേക്ക് വസ്ത്രങ്ങൾ എത്തിക്കൊണ്ടിരുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ചതും വിലകൂടിയതുമായ വസ്‌ത്രങ്ങൾ കണ്ടപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെടട്ടേയെന്ന് കരുതി.

വസ്ത്രങ്ങൾ ആവശ്യമുള്ളവരെ സഹായിച്ച് തലയോലപ്പറമ്പിലെ സോജനും ഭാര്യ മേരിയും

സ്ഥാപനത്തോട് ചേർന്ന് 500 സ്ക്വയർ ഫീറ്റിൽ പ്രത്യേക യൂണിറ്റ് തുടങ്ങി. ആളുകൾ തങ്ങൾക്ക് പാകമാകാത്തവ ഇവിടെ കൊണ്ടുവന്ന് ഏൽപ്പിച്ചിട്ട് പോകും. തലയോലപ്പറമ്പിലെ ഒരു ക്ഷേത്രത്തിലെ പൂജാരി വീടുകളിൽ പൂജയ്ക്ക് പോകുമ്പോൾ ദക്ഷിണയായി ലഭിച്ച നൂറോളം മുണ്ടുകൾ കഴിഞ്ഞ ദിവസം ഇവിടെ ഏൽപ്പിച്ചിരുന്നു. നല്ലതെന്ന് ഉറപ്പുള്ളവ മാത്രമേ സ്വീകരിക്കൂ. ഒട്ടും ഉപയോഗിക്കാത്തത് എ പ്ലസ് എന്നും ഒന്നോ രണ്ടോ തവണ ഉപയോഗിച്ചത് എ എന്നും ഉപയോഗിച്ചതെങ്കിലും പുത്തൻപോലുള്ളത് ബി പ്ലസ് എന്നും തരംതിരിക്കും.

പൊട്ടിയ ബട്ടൻസ് മാറ്റിയും ആവശ്യമായ തുന്നൽ നടത്തിയും ഡ്രൈ ക്ലീൻ ചെയ്‌ത് തേച്ചുമടക്കി സൈസും മറ്റും എഴുതിയാണ് പായ്ക്കറ്റുകളിലാക്കി ഷെൽഫിൽ വയ്ക്കുന്നത്. ആവശ്യക്കാർക്ക് അളവും മറ്റ് വിശദാംശങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തി വസ്ത്രവുമായി മടങ്ങാം. ഗൗണുകൾ, കോട്ടുകൾ,​ ബ്രാൻഡഡ് ഷർട്ടുകൾ, പാന്‍റുകൾ, ജീൻസുകൾ, കുട്ടികളുടെ ഉടുപ്പുകൾ ഇങ്ങനെ നീളുന്നു കളക്ഷൻ.

മക്കൾക്കും ഭർത്താവിനും ധരിക്കാൻ വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവന്ന സ്ത്രീയുടെ കണ്ണുനീർ നൊമ്പരമായെന്ന് സോജന്‍റെ ഭാര്യ മേരി പറയുന്നു. ജീവിതത്തിൽ ഒരു തവണ മാത്രം മതിയെന്നതിനാൽ നിരവധി പേരാണ് വിവാഹവസ്ത്രങ്ങൾ ഇവിടെ കൊണ്ടുവന്നേല്‍പ്പിക്കുന്നത്. ഇത്തരം വിവാഹ വസ്‌ത്രങ്ങൾ ഇവിടെ നിന്ന് ആവശ്യക്കാർക്ക് വാങ്ങാം ഉപയോഗിച്ച ശേഷം തിരികെ കൊടുക്കണമെന്നുണ്ടെങ്കിൽ ഡ്രൈക്ലീൻ ചെയ്‌ത് കൊ‌ടുക്കണമെന്നത് മാത്രമാണ് നിബന്ധന.

മികച്ച പ്രതികരണമാണ് ഈ സംരംഭത്തിന് ലഭിക്കുന്നത്. ഒഴിവുസമയത്ത് കംപ്യൂട്ടർ ട്രെയിനിങ് സ്ഥാപനത്തിലെ വിദ്യാർഥികളും വസ്ത്രങ്ങൾ തരം തിരിക്കാനും ഇസ്‌തിരിയിടാനുമൊക്കെ കൂടും.

ABOUT THE AUTHOR

...view details