കോട്ടയം: നാല് ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോട്ടയത്ത് എക്‌സൈസ് പിടിയിൽ. അസം സോണിപൂർ സ്വദേശി രാജ്‌കൂൾ ആലം (33) ആണ് എക്സൈസിന്‍റെ പിടിയിലായത്. കോട്ടയം നഗരത്തിൽ പഴം, പച്ചക്കറി വ്യാപാരത്തിന്‍റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമാക്കി ലഹരി ഉത്‌പന്നങ്ങൾ വിറ്റിരുന്നത്.
നിലവില്‍ വിപണിയില്‍ നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്‌ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് ബ്രൗൺ ഷുഗറെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കമ്മിഷണർ സ്‌ക്വാഡിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഫിലിപ്പ് തോമസ്, ഇന്‍റലിജൻസ് ബ്യുറോ പ്രിവന്‍റീവ് ഓഫിസർ രഞ്ജിത്ത് കെ നന്ദ്യാട്ട് കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫിസർമാരായ കെ എൻ വിനോദ്, അനു വി ഗോപിനാഥ്, ജി അനിൽ കുമാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ നിമേഷ് കെ എസ്, പ്രശോഭ് കെ വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്‌സൈസ് ഓഫിസർ വിജയരശ്‌മി വി എന്നിവരുമാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.