കോട്ടയം: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം നീണ്ടൂരില്‍ താറാവുകളെയും മറ്റു വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കലക്‌ടര്‍ എം. അഞ്ജന അറിയിച്ചു. ആകെ 7597 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. താറാവുകളില്‍ ഏറെയും പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലേതാണ്.
പക്ഷിപ്പനി; കോട്ടയത്ത് 7729 വളർത്തു പക്ഷികളെ കൊന്നു - പക്ഷിപ്പനി പ്രതിരോധ നടപടി
ആകെ 7597 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. താറാവുകളില്‍ ഏറെയും പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലേതാണ്

ജില്ലാ കലക്‌ടര്‍ നിയോഗിച്ച ദ്രുതകര്‍മ്മ സേന രണ്ടാം ദിവസമായ ഇന്ന് രാവിലെ ഏഴരയോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തില്‍നിന്നും അറിയിച്ചതനുസരിച്ച് മേഖലയിലെ കര്‍ഷകര്‍ താറാവുകളെയും കോഴികളെയും ദ്രുതകര്‍മ്മ സേന നിര്‍ദേശിച്ച സ്ഥലങ്ങളില്‍ എത്തിച്ചു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ.സജീവ് കുമാര്‍ തുടങ്ങിയവര്‍ നടപടികൾക്ക് നേതൃത്വം നല്‍കി.
കൊന്ന പക്ഷികളെ കത്തിച്ചതിനു ശേഷം മേഖലയില്‍ പക്ഷികളെ വളര്‍ത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. മൃഗസംരക്ഷണ വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിലുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരുമെന്ന് കലക്‌ടര്‍ വ്യക്തമാക്കി.