കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ജില്ലകളിൽ എഐസിസി നിയോഗിച്ച സംഘം വിജയ സാധ്യതയെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം നടത്തി. കോൺഗ്രസ് നേതാക്കളിൽ നിന്നും യുവജന പോഷക സംഘടനാ ഭാരവാഹികളിൽ നിന്നുമാണ് അഭിപ്രായം തേടിയത്. നിരന്തരം തോൽക്കുന്ന സീറ്റെങ്കിലും തങ്ങൾക്ക് നൽകണമെന്നാണ് കൊല്ലം ജില്ലയുടെ ചുമതലയുള്ള എഐസിസി അംഗം വിശ്വനാഥനോട് ജില്ലയിലെ യൂത്ത് കോൺഗ്രസുകാർ ഒന്നടങ്കം ആവശ്യപ്പെട്ടത് . തോൽക്കുന്ന സീറ്റുകളിൽ വഴിപാട് പോലെ മൽസരിക്കുന്ന സ്ഥാനാർഥികളെ ഇത്തവണ ഒഴിവാക്കണമെന്നും നിരന്തരം മത്സരിച്ച് പരാജയപ്പെടുന്നവരെയും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊല്ലത്തുള്ള ഏഴ് സീറ്റുകളിൽ പരമാവധി രണ്ടിടത്തെങ്കിലും യൂത്ത് കോൺഗ്രസിന് പ്രാതിനിധ്യം നൽകണം. ജാതി സമവാക്യങ്ങൾ നോക്കിയുള്ള വീതം വെയ്പ്പിലേക്ക് സ്ഥാനാർഥി നിർണയം പോയാൽ ജില്ലയിൽ നിന്നും ഇത്തവണയും കോൺഗ്രസ് എംഎൽഎമാർ ഉണ്ടാവില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
വഴിപാട് പോലെ മൽസരിക്കുന്ന സ്ഥാനാർഥികളെ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് - AICC
ജാതി സമവാക്യങ്ങൾ നോക്കിയുള്ള വീതം വെയ്പ്പിലേക്ക് സ്ഥാനാർഥി നിർണയം പോയാൽ ജില്ലയിൽ നിന്ന് ഇത്തവണയും കോൺഗ്രസ് എംഎൽഎമാർ ഉണ്ടാവില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
![വഴിപാട് പോലെ മൽസരിക്കുന്ന സ്ഥാനാർഥികളെ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് വഴിപാട് പോലെ മൽസരിക്കുന്ന സ്ഥാനാർഥികളെ ഒഴിവാക്കണം എഐസിസി യൂത്ത് കോൺഗ്രസ് എഐസിസി അംഗം വിശ്വനാഥൻ Youth Congress seeks opinion from AICC ahead of election AICC Youth Congress](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10411800-557-10411800-1611831280085.jpg)
തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽക്കുന്ന സീറ്റുകൾ നൽകിയ ഇടങ്ങളിൽ മൽത്സരിച്ച യൂത്ത് കോൺഗ്രസ് നേതാക്കമാർ വിജയിച്ച കാര്യവും നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. കൊല്ലം കോർപ്പറേഷനിൽ ആറ് സീറ്റിൽ വിജയിച്ചതിൽ ഒരാൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫാണ്. മുഖത്തല ബ്ലോക്കിൽ പതിനഞ്ച് സീറ്റിൽ ഒരിടത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം വിജയിച്ചതും യോഗത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ചൂണ്ടികാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിച്ചിടത്തെല്ലാം വിജയം ലഭിച്ചു. ഘടക കക്ഷികൾ പരാജയപ്പെടുന്ന സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയർന്നു. ഗ്രൂപ്പ് വീതം വെയ്പ്പ് അവസാനിപ്പിച്ച് പൊതു സ്വീകാര്യത മാനദണ്ഡമാക്കണമെന്ന് അപേക്ഷിച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ യോഗത്തിൽ നിന്ന് പുറത്തിറങ്ങിയത്.