കൊല്ലം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രങ്ങളയും പുനലൂര്‍, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ എന്നീ പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് 'പ്രസാദ്' ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര വികസന പദ്ധതി പരിഗണനയില്‍. ഇത് സംബന്ധിച്ച് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
ശബരിമല തീര്‍ഥാടനവും പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ - പ്രസാദ് ടൂറിസം
വിനോദസഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.
![ശബരിമല തീര്‍ഥാടനവും പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ nk premachandran on sabarimla nk premachandran news sabarimala news ശബരിമല വാര്‍ത്തകള്‍ പ്രസാദ് ടൂറിസം എൻ കെ പ്രേമചന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10586806-363-10586806-1613050299314.jpg)
പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തുപ്പുഴ ക്ഷേത്രങ്ങളിലും ദര്‍ശനത്തിന് എത്തിചേരും. ശബരിമല തീര്‍ഥാടന കാലത്ത് അല്ലാതെ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും എല്ലാ ദിവസവും തീര്‍ഥാടകര്‍ എത്തുന്ന മൂന്ന് ക്ഷേത്രങ്ങളാണിവ.
മൂന്ന് ക്ഷേത്രങ്ങളിലേയും ഉത്സവം വളരെ പ്രാധാന്യത്തോടുകൂടിയാണ് ആഘോഷിക്കുന്നത്. ശ്രീധര്‍മ്മശാസ്താവിന്‍റെ മൂന്ന് ഭാവങ്ങളിലുളള ഈ അമ്പലങ്ങള്‍ക്ക് ചരിത്രപരമായ ഒട്ടേറെ സവിശേഷതകളുണ്ട്. തീര്‍ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സമഗ്ര വികസനത്തിന് വിഭാവന ചെയ്തിട്ടുളള പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനലൂര്‍, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ എന്നീ കേന്ദ്രങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.