കൊല്ലം: പൊലീസിൽ പരാതി നൽകിയതിന്‍റെ പേരിൽ അയൽവാസിയായ യുവാവിനെ മഴു ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും തടസം പിടിക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പിതാവിനെയും രണ്ടു മക്കളെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് ആക്കോലിൽ ചേരിയിൽ കാരിക്കുഴി വയലിൽ ക്ഷേത്രത്തിന് സമീപം പാലേത്ത് വടക്കേതിൽ അനിരുദ്ധൻ, മക്കളായ അഭിരാജ്, അഭിസൂരജ് എന്നിവരാണ് അറസ്റ്റിലായത്.
വധശ്രമ കേസിൽ ഒളിവിലായിരുന്ന പിതാവും മക്കളും അറസ്റ്റില്‍ - kollam murder attempt
സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്

കഴിഞ്ഞ രണ്ടാം തീയതി വൈകിട്ടായിരുന്നു സംഭവം. വയലിൽ മാടൻനട ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോകുകയായിരുന്ന മയ്യനാട് പാലോത്ത് വടക്കതിൽ വിഷ്ണുവിന് നേരെയാണ് വധശ്രമമുണ്ടായത്. പ്രതികളും അയൽവാസിയായ വിഷ്‌ണുവിന്‍റെ വീട്ടുകാരും തമ്മിലുള്ള വഴക്ക് പതിവായതിനെ തുടർന്ന് വിഷ്‌ണുവിന്‍റെ കുടുംബം ഇരവിപുരം പൊലീസിൽ നിരവധി തവണ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ, അസിസ്റ്റന്‍റ് കമ്മീഷണർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുക്കുകയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, ഷെമീർ, രതീഷ്, സുധൻ, ഷാജി, ജയകുമാർ, ദിനേശ്, സി.പി.ഒമാരായ സാബിത്ത്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.