കൊല്ലം: ഉപയോഗിക്കാതെ റദ്ദായ മൊബൈൽ നമ്പർ ഉപയോഗിച്ച് റിട്ട. ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടി. സ്വകാര്യ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിക്ഷേപിച്ച എട്ട് ലക്ഷത്തി പതിനായിരം രൂപയാണ് തട്ടിയത്. കേസില്‍ പെരുമ്പാവൂർ സ്വദേശി ഷാനവാസിനെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ഉപയോഗിക്കാത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നു; പ്രതി പിടിയില്‍ സൈബർ വിദഗ്ധനായ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുമുല്ലവാരം സ്വദേശിനി ശോഭനകുമാരിയുടെ (65) പണമാണ് തട്ടിയത്. കഴിഞ്ഞ ദിവസം പണമെടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ട് കാലിയായ വിവരം അറിഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
2009ലാണ് ശോഭനകുമാരി അക്കൗണ്ട് എടുത്തത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച് മൊബൈൽ നമ്പർ തുടർച്ചയായി ഉപയോഗിക്കാതിരുന്നതിനാൽ റദ്ദായി.
Also Read: നിക്ഷേപകരിൽ നിന്ന് പണം തട്ടിയ അച്ഛനും മകനും അറസ്റ്റിൽ
ഈ നമ്പർ പിന്നീട് ലഭിച്ചത് ഷാനവാസിനാണ്. ഇതിലേക്ക് ബാങ്കിൽ നിന്നുള്ള മെസേജും മറ്റും വന്നു കൊണ്ടിരുന്നു. മെസേജുകൾ വഴി ലഭിച്ച ലിങ്ക് ഉപയോഗിച്ച് അക്കൗണ്ടിൽ കയറി. ഒ.ടി.പി കിട്ടിയ ഉടൻ മുഴുവൻ തുകയും പിൻവലിക്കുകയായിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ്സ്റ്റേഷൻ എസ്എച്ച്ഒ എച്ച് മുഹമ്മദ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
രണ്ടുദിവസം പെരുമ്പാവൂരിൽ തങ്ങിയാണ് പ്രതിയെ പിടികൂടിയത്. ആലുവ, പെരുമ്പാവൂർ മേഖലകളിൽ ഇത്തരം തട്ടിപ്പ് നടത്തുന്ന സംഘമുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും.
അക്കൗണ്ടുകളെ ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെങ്കിൽ അത് ബാങ്കുകളെ അറിയിക്കണമെന്നും സമാനരീതിയിൽ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നും സൈബർ പൊലിസ് മുന്നറിയിപ്പ് നൽകി.