കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തമിഴ് ജനതയുടെ ആഘോഷങ്ങളിലൊന്നായ മകര പൊങ്കലിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. കൊല്ലം നഗരത്തിലെ താമസക്കാരായ തമിഴരും നഗരവാസികളും പൊങ്കൽ ആഘോഷിക്കാനുള്ളതയ്യാറെടുപ്പിലാണ്. പൊങ്കൽ പ്രമാണിച്ച് കരിമ്പ്, മൺപാത്രങ്ങൾ, ഇലയോട് കൂടിയ മഞ്ഞൾ എന്നിവയുടെ വിൽപന നഗരത്തിൽ സജീവമായി. പൊങ്കൽ ഉത്സവങ്ങൾക്ക് മധുര വിതരണം പ്രധാനമാണ്. വിരുന്നുകാർക്കെല്ലാം ഈ ദിവസം കരിമ്പാണ് നൽകുക.
പൊങ്കലിന് ഒരുങ്ങി കൊല്ലം
പൊങ്കൽ പ്രമാണിച്ച് കരിമ്പ്, മൺപാത്രങ്ങൾ, ഇലയോട് കൂടിയ മഞ്ഞൾ എന്നിവയുടെ വില്‍പന നഗരത്തിൽ സജീവമായി.
ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് മുതൽ വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാകും. വീട്ടിലെ പഴയ മൺകലങ്ങൾ, വസ്ത്രങ്ങൾ, പായ എന്നിവയെല്ലാം കത്തിച്ച് വീടും പരിസരവും വൃത്തിയാക്കുന്നതോടെ ആണ് പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ചാണകവെള്ളം തളിച്ച ശേഷം കോലമിട്ട് വീടിൻ്റെ പൂമുഖം കരിമ്പ്, വാഴ, മാവില, മഞ്ഞൾ ഇല, പൂവ് എന്നിവ കൊണ്ട് അലങ്കരിക്കും. വാഹനങ്ങളുടെ മുൻവശം കരിമ്പുകൾ വെച്ച് കെട്ടി അലങ്കരിക്കുന്നത് പതിവാണ്. നഗരത്തിൽ മഴ കച്ചവടത്തെ ബാധിക്കുന്നതായി കച്ചവടക്കാർ പറയുന്നു. ഏതായാലും പൊങ്കൽ ആഘോഷത്തിനായി നഗരം തയ്യാറായിക്കഴിഞ്ഞു.