കൊല്ലം: ഇത്തിക്കരയാറ്റിൽ ചാടിയ രണ്ട് യുവതികളുടെ മൃതദേഹവും കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയും അമ്മയുമായ രേഷ്മയുടെ ബന്ധുക്കളായ യുവതികളാണ് ആറ്റിൽച്ചാടിയത്.
രേഷ്മയുടെ ഭർത്താവിൻ്റെ സഹോദര ഭാര്യ ആര്യ, ഭർത്താവിൻ്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ലഭിച്ചത്.
ഇരുവരുടെയും മരണത്തിന് പിന്നിൽ
കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഇരുവരോടും ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. യുവതികൾ ഇത്തിക്കരയാറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് ആര്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു.
READ MORE:പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി
രേഷ്‌മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നേരത്തെ ഇത്തിക്കര ആറിന് സമീപത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകൾ. രേഷ്മയുമായി ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ജനുവരി അഞ്ചിന് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി.
എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ കുട്ടി എസ്എടി ആശുപത്രിയിൽ മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മയായ രേഷ്‌മ പൊലീസ് പിടിയിലാകുന്നത്.
READ MORE:കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി