കൊല്ലം : കുടുംബ ജീവിതത്തിന്‍റെ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാന്‍ പിതൃസഹജ വാത്സല്യത്തിന്‍റെ കരുതലുമായി ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.
ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചതിന് പിന്നാലെ ഭർത്താവ് വിധുരാജിന്‍റെ വീട്ടിലെത്തിയാണ് കലക്ടര്‍ ക്ഷേമാന്വേഷണം നടത്തിയത്. ഇതുവഴി ഒരു പിതാവിന്‍റെ ചുമതലകള്‍ അവസാനിക്കുന്നില്ലെന്ന് പറയാതെ പറയുകയാണ് അദ്ദേഹം.
ഭാര്യ എം.കെ. റുക്‌സാനയുമൊത്തായിരുന്നു കലക്ടര്‍ ഷക്കീലയെ കാണാനെത്തിയത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം അല്‍പ സമയം ചിലവഴിച്ച്, ഭാവിജീവിതത്തിന് ആശംസകളും നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. വനിത-ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരിയും ഒപ്പമുമണ്ടായിരുന്നു.