കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്‌തു (Kollam Child Abduction Accused Were Remanded). ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാ രാജിൽ കെ ആർ പത്മകുമാർ (K R Padmakumar), ഭാര്യ അനിതകുമാരി, മകൾ പി അനുപമ എന്നിവരെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും, അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. അതേ സമയം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. ഇവര്‍ക്കായി തിങ്കളാഴ്‌ച കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് സൂചന
ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. പ്രതികളെ മുഖം മറച്ചാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് പുറത്ത് ഇവർക്കു നേരെ നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി (People Outrage Against Kollam Child Abduction Accused).
ഇതിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞും വൻ ജനക്കൂട്ടമാണ് പരിസരത്ത് തടിച്ചു കൂടിയത്. പൊലീസ് ശക്തമായ കാവൽ ഒരുക്കിയിരുന്നു. പ്രതികളെ കണ്ടതോടെ ആശുപത്രി പരിസരത്ത് കൂക്കിവിളികളും അസഭ്യവാക്കുകളും നിറഞ്ഞു. ജനാവലി കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയായിരുന്നു താലൂക്ക് ആശുപത്രിയിൽ ക്രമീകരിച്ചത്.