കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്‌ത കരുനാഗപ്പള്ളി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർക്കെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മാത്യകാപരമായി ശിക്ഷിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. എസിപിക്ക് കൂട്ടു നിന്ന അഭിഭാഷകനും വക്കീൽ ഗുമസ്‌തനുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ അംഗം വി കെ ബീനാകുമാരി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കരുനാഗപ്പള്ളി എസിപിക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ - മനുഷ്യാവകാശ കമ്മിഷൻ
ദാമ്പത്യകലഹത്തിൽ കരുനാഗപ്പള്ളി എസിപി വിദ്യാധരൻ അന്യായമായി ഇടപെട്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി അൻവർ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തിൽ കരുനാഗപ്പള്ളി എസിപി വിദ്യാധരൻ അന്യായമായി ഇടപെട്ടെന്നാണ് ആരോപണം. പരാതിക്കാരന്‍റെ മകളെ പരാതിക്കാരനിൽ നിന്നും വിട്ടുകിട്ടാൻ ഭാര്യ എസിപിക്ക് പരാതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതി രജിസ്റ്ററിൽ രേഖപ്പെടുത്താതെ എസിപി കേസ് നേരിട്ട് അന്വേഷിക്കുകയും കുട്ടി പരാതിക്കാരന്‍റെ സഹോദരിയുടെ മാന്നാറിലുള്ള വീട്ടിൽ ഹോം ക്വാറന്‍റയിനിലായിരുന്ന സമയം കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് എസിപി അമ്മയിൽ നിന്നും പരാതി എഴുതി . കരുനാഗപ്പള്ളി സിഐയെ വിവരം അറിയിക്കാതെ 498 എ കേസിൽ പ്രതിയാക്കുമെന്ന് പരാതിക്കാരനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഭീഷണിയെ തുടർന്ന് ഇക്കഴിഞ്ഞ മെയ് 12 ന് കുട്ടിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് വേണ്ടി എസിപിക്ക് നൽകാൻ വക്കീൽ ഗുമസ്‌തനായ മണികണ്ഠൻ പരാതിക്കാരന്‍റെ പിതാവിൽ നിന്ന് 30,000 രൂപ വാങ്ങിയതായും ഇതിൽ നിന്നും എസിപിക്ക് നൽകാൻ അഡ്വ. മനോജ് മഠത്തിൽ 25,000 രൂപ വാങ്ങിയതായും റിപ്പോർട്ടിലുണ്ട്. എസിപിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.