കൊല്ലം:തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്‌മസ്. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്‌മസ് ആഘോഷത്തിലാണ്. പള്ളികളിലും വീടുകളിലും പുല്‍ക്കൂടുകളും ക്രിസ്‌മസ് ട്രീകളും ഒരുക്കി. കൊല്ലത്തെ പ്രധാന ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന നടന്നു. ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്‍റെ ജനനം.
കൊവിഡിലും ആവേശം കുറയാതെ ക്രിസ്‌മസ് ആഘോഷം - കൊല്ലം ക്രിസ്‌മസ്
കൊല്ലത്തെ പ്രധാന ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന നടന്നു. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്‍റെ ജനനം

'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന വചനം ആവര്‍ത്തിക്കുകയാണ് ഓരോ ക്രിസ്‌മസും. വിശ്വാസ ദീപ്‌തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്ര വിളക്കുമായി വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ക്രിസ്‌മസ് നല്‍കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ദേവാലയങ്ങളില്‍ പ്രാർഥനകള്‍ നടന്നത്. തിരുപിറവി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷയും പാതിരാ കുർബാനയും നടന്നു. വിവിധ ക്രൈസ്‌തവ സഭ മേലധ്യക്ഷന്മാർ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
കൊല്ലം തങ്കശേരി ഇൻഫന്‍റ് ജീസസ് കത്രീഡ്രൽ ദേവാലയത്തിൽ നടന്ന പാതിരാ കുർബാനയ്ക്ക് കൊല്ലം ബിഷപ്പ് പോൾ ആന്‍റണി മുല്ലശേരി നേത്യത്വം നൽകി. കൊവിഡ് കാലത്തെ ക്രിസ്‌മസ് ആഘോഷങ്ങൾ നൽകുന്നത് അതിജീവനത്തിനുള്ള കരുത്തുകൂടിയാണ്. നിയന്ത്രണങ്ങൾക്കിടയിലും ഇത്തവണ ആഘോഷം മായുന്നില്ല. പരസ്‌പരം കൈമാറുന്ന ക്രിസ്‌മസ് സന്ദേശങ്ങൾക്ക് ഇക്കുറി ഇരട്ടി മൂല്യമാണ്. ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ ക്രിസ്‌മസ് കാലം പുതിയ അനുഭവവും പാഠവുമാണ്. ഏറ്റവും അടുത്തൊരു പുലരിയിൽ ലോകം ഉണരുന്നത് മഹാമാരിയില്ലാത്ത നന്മയുടെ കാലത്തേക്കാണ്. ഇരട്ടി ആഘോഷങ്ങളോടെയുള്ള അടുത്ത ക്രിസ്‌മസ് കാലത്തിനായി നമ്മൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണ്.