കൊല്ലം: ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആശ വി. രേഖയെയും ഡ്രൈവർ സി.പി.ഒ പ്രശാന്തിനെയും ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ സഹോദരങ്ങളായ ചാത്തന്നൂർ താഴം വടക്ക് ചരുവിള പുത്തൻവീട്ടിൽ ഷിജു (24), ഷൈജു (23), വരിഞ്ഞം കിഴക്കേവിള പുത്തൻവീട്ടിൽ ബിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച രാത്രി ഏഴോടെ മലയാറ്റിക്കോണം ഭാഗത്തായിരുന്നു സംഭവം.
കൊല്ലത്ത് വനിത എസ്.ഐയെയും സി.പി.ഒയെയും ആക്രമിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍ - കൊല്ലത്ത് പൊലീസുകാര്‍ക്ക് നേരെ ആക്രമണം
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആശ വി. രേഖയും സി.പി.ഒ പ്രശാന്തുമാണ് മര്‍ദനത്തിന് ഇരയായത്. പ്രതികള്‍ സമാനമായ രീതിയില്‍ മുന്‍പും പൊലീസിനെ ആക്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെതുടർന്നുള്ള അന്വേഷണത്തിനെത്തിയതായിരുന്നു എസ്.ഐയും സംഘവും. പ്രതികളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കൃത്യനിർവഹണം തടസപ്പെടുത്തിയതുള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം.
ഒന്നാം പ്രതിയായ ഷിജു അസം റൈഫിൾസിലെ ജീവനക്കാരനാണ്. പ്രതികൾ ഇതേ സ്ഥലത്തുവച്ച് 2019-ലും പൊലീസിനു നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും ജീപ്പിന്‍റെ ഗ്ലാസുകൾ എറിഞ്ഞ് തകർത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.