കാസര്‍കോട്: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളി സംഘടനകളുടെ ഭാരവാഹികള്‍ തടഞ്ഞു. കാസര്‍കോട് നഗരസഭാ ആരോഗ്യവിഭാഗമാണ് പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയത്. ബദല്‍ സംവിധാനമൊരുക്കാതെ മാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍.
വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് തൊഴിലാളികള്‍ ദേശീയപാത വികസനത്തിന്‍റെ പശ്ചാത്തലത്തില്‍ നാലാം തവണയാണ് ഉദ്യോഗസ്ഥ സംഘം വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തുന്നത്. കടകള്‍ പൊലീസ് സന്നാഹത്തോടെ നീക്കാനുള്ള ശ്രമത്തെ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ട് തടയുകയായിരുന്നു. പൊലീസ് ബലംപ്രയോഗിച്ച് കടകള്‍ നഗരസഭാ വാഹനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നും കഴിഞ്ഞയാഴ്‌ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിൽ കടകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും തൊഴിലാളികള്‍ കടകള്‍ ഒഴിയാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നേതാക്കള്‍ ജില്ലാ കലക്‌ടറെ ഫോണില്‍ ബന്ധപെട്ടതോടെ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കുകയായിരുന്നു.
കടകള്‍ ഒഴിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അത് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളുണ്ടായിട്ടും നഗരസഭ അതിന് തയ്യാറാകുന്നില്ലെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് കടകള്‍ മാറ്റാന്‍ ഈ മാസം 16 വരെ അധികൃതര്‍ സമയം നീട്ടിനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.