കാസര്‍കോട് :വിഎസ് അച്യുതാനന്ദന്‍റെ (VS Achuthanandan) പിറന്നാളാണ് ഇന്ന് (VS Achuthanandan 100th birthday). ആശംസ അറിയിക്കുന്നില്ലെ എന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാൻ ദുരിത ബാധിതരുടെ അമ്മമാരോട് ചോദിച്ചപ്പോള്‍ ആദ്യം ഒന്ന് തൊണ്ട ഇടറി. അല്‍പം കഴിഞ്ഞ്, നല്ല മനസിന് പിന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞു നിര്‍ത്തി. പിന്നെ വിഎസ് ചെയ്‌തു കൊടുത്ത സഹായങ്ങളെ കുറിച്ച് വിവരിച്ച് തുടങ്ങി.
വലിയ സ്നേഹവും കടപ്പാടുമുണ്ട് വിഎസിനോട് കാസർകോട്ടെ എന്‍ഡോസൾഫാൻ ദുരിത ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും. ദുരിത ബാധിതരെ സംബന്ധിച്ചിടത്തോളം താങ്ങും തണലുമായിരുന്നു വിഎസ്. മരണപ്പെട്ട ദുരിത ബാധിതര്‍ക്ക് 2006ല്‍ ധനസഹായം നല്‍കിയത് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെയാണ് (VS Achuthanandan stands for Endosulfan victims).
2016ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ വിഎസ് ആയിരുന്നു സംഘാടക സമിതി ചെയര്‍മാന്‍. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് സമര പന്തലില്‍ എത്തുകയും താനും ഇവര്‍ക്കൊപ്പം നിരാഹാര സമരത്തിന് ഇറങ്ങുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതും പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടതും.
എന്‍ഡോസള്‍ഫാൻ വിഷയം 2001ല്‍ നിയമസഭയുടെ മുന്നില്‍ എത്തിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ആയിരുന്നു. തുടര്‍ന്ന് കീടനാശിനിയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഇതേ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 2002ല്‍ നിരോധനം റദ്ദാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.