ഇകെ നായനാർ, ഒ ഭരതൻ, പി കരുണാകരൻ... സിപിഎമ്മിന്‍റെ കരുത്തരായ നേതാക്കളെ നിയമസഭയിലേക്ക് വിജയിപ്പിച്ച മണ്ഡലം. 1977ല്‍ രൂപീകൃതമായ ശേഷം സിപിഎം എംഎല്‍എമാർ മാത്രം ജയിച്ചുവന്ന മണ്ഡലം. കയ്യൂർ- കരിവള്ളൂർ സമരചരിത്രങ്ങളുടെ ഓർമകൾ ഉറങ്ങുന്ന തൃക്കരിപ്പൂർ ഇത്തവണ മാറി ചിന്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്.
മണ്ഡല ചരിത്രം
1977ല്‍ മണ്ഡലം രൂപീകൃതമായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് പി കരുണാകരനാണ് തൃക്കരിപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1980ലും പി കരുണാകരൻ നിയമസഭയിലെത്തി. 1982ല്‍ ഒ ഭരതനെ തൃക്കരിപ്പൂർ നിയമസഭയിലെത്തിച്ചു. 1987ല്‍ ഇകെ നായനാർ തൃക്കരിപ്പൂരില്‍ നിന്ന് ജയിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. 1991ലും നായനാർ തൃക്കരിപ്പൂരിനെ പ്രതിനിധീകരിച്ചു. 1996ലും 2001ലും കെപി സതീഷ് ചന്ദ്രൻ സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തി. 2006ലും 2011ലും കെ കുഞ്ഞിരാമനായിരുന്നു തൃക്കരിപ്പൂരിലെ സിപിഎം എംഎല്‍എ. 2016ല്‍ എം രാജഗോപാലനും സിപിഎം പ്രതിനിധിയായി തൃക്കരിപ്പൂരില്‍ നിന്ന് നിയമസഭയിലെത്തി.
2011-ൽ മണ്ഡല പുനർനിർണയം നടന്നതോടെ തൃക്കരിപ്പൂർ മണ്ഡലത്തിന്‍റെ രാഷ്ട്രീയ സ്വഭാവത്തില്‍ മാറ്റം വന്നു. ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ഇടതുമുന്നണി വിജയിച്ചിരുന്ന മണ്ഡലത്തിൽ 2011-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ യുഡിഎഫിനായി. 8765 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് കുഞ്ഞിരാമന്‍റെ വിജയം. എന്നാൽ 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവാണ് ഇടതുമുന്നണി നടത്തിയത് കോൺഗ്രസിന്‍റെ കെ.പി കുഞ്ഞിക്കണ്ണനെ 16,959 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം. രാജഗോപാലന്‍ പരാജയപ്പെടുത്തിയത്.