കാസർകോട്: മുസ്ലിം ലീഗ് നേതാക്കളായ എം.സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ടികെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്‌ടറുമായ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ പാർട്ടിക്ക് റിപ്പോർട്ട് നൽകി. 100 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നുവെന്ന് പറയുന്ന ഫാഷൻ ഗോൾഡ് കമ്പനിയുടെ ആസ്‌തി 10 കോടിയാണെന്നാണ് റിപ്പോർട്ട്. വിവിധ സ്വർണ നിക്ഷേപ പദ്ധതികളിലെ തുക ഒഴികെയുള്ള ആസ്‌തി വിവരമാണ് ലീഗ് ജില്ലാ ട്രഷറർ ആയ കല്ലട്ര മാഹിൻ സംസ്ഥാന നേതൃത്വത്തിന് നൽകിയത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; മധ്യസ്ഥൻ മുസ്ലിം ലീഗിന് റിപ്പോർട്ട് നൽകി - the mediator submitted report to Muslim League
100 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നുവെന്ന് പറയുന്ന ഫാഷൻ ഗോൾഡ് കമ്പനിയുടെ ആസ്‌തി 10 കോടിയാണെന്നാണ് റിപ്പോർട്ട്.

പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടും 14 സെന്‍റ് സ്ഥലവും എം.സി ഖമറുദ്ദീന്‍റെ സ്വത്തുക്കളും കമ്പനിയുടെ വിൽപന നടത്താതെ അവശേഷിക്കുന്ന ജില്ലയിലെയും ബെംഗളൂരുവിലെയും സ്ഥാപനങ്ങളും ഉൾപ്പെടെയാണ് 10 കോടി രൂപയുടെ ആസ്‌തി കണക്കാക്കിയത്. ഇതിനു പുറമേ എംഎൽഎയുടെ സുഹൃത്ത് സഹായമായി നൽകാമെന്ന് പറഞ്ഞ സ്ഥലം വിൽപന നടത്തി തുക നിക്ഷേപകർക്ക് നൽകാനും അല്ലെങ്കിൽ ഓരോരുത്തരുടെയും നിക്ഷേപത്തിന് അനുസരിച്ച് സ്ഥലം നൽകാമെന്നും എംഎൽഎ മധ്യസ്ഥ ചർച്ചയിൽ സൂചിപ്പിച്ചതായാണ് വിവരം. എന്നാൽ നിലവിലെ പരാതിപ്രകാരം തന്നെ ആസ്‌തിയായി കണക്കാക്കിയതിലും കൂടുതൽ തുക മടക്കി നൽകാൻ ഉണ്ട്.
അതേസമയം എംഎൽഎ ഉൾപ്പെട്ട ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ നിയമസഭാസമിതി അന്വേഷണം നടത്തും. നിക്ഷേപം സ്വീകരിച്ച് വഞ്ചനയും വെട്ടിപ്പു നടത്തിയത് നിയമസഭാ സാമാജികരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എം രാജഗോപാലൻ എംഎൽഎ നൽകിയ പരാതിയിലാണ് നിയമസഭാസമിതി അന്വേഷണം നടത്തുക.