കാസർകോട്: മരമറിഞ്ഞ് പണിയുന്ന കൈവഴക്കവുമായി ഉളി കയ്യിലെടുത്തപ്പോൾ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് കരുതലും കൈത്താങ്ങുമാവുകയാണ് സ്‌നേഹയെന്ന പതിനഞ്ചുകാരി.. സ്വന്തം വീടിന്‍റെ കുഞ്ഞൻ മാതൃകയെ പ്ലൈ വുഡിൽ തീർത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതാണ് സ്‌നേഹയുടെ ഉദ്യമത്തിന് തുടക്കമായത്. കാസർകോട് ഇരിയണ്ണി സ്വദേശിയായ ഈ മിടുക്കിയുടെ കൈകളാൽ അതിമനോഹരമായി തീർത്ത നിർമിതി ഏറെ ജനപ്രീതി നേടിയെടുത്തു. തുടർന്ന് വീടുകളുടെ ചിത്രങ്ങൾ അയച്ചുതരുന്നവർക്ക് പ്ലൈ വുഡിൽ കുഞ്ഞൻ വീട് നിർമിച്ച് നൽകി വിൽപനയും ആരംഭിച്ചു. 10,000 രൂപയ്ക്കാണ് ആദ്യ വിൽപന നടത്തിയത്. ഇപ്പോൾ നിരവധിയാളുകളാണ് ഈ കൗമാരക്കാരിയുടെ സംരംഭത്തിന് പ്രോത്സാഹനവുമായെത്തുന്നത്.
സ്‌നേഹയുടെ കുഞ്ഞൻ വീടുകൾക്ക് ആവശ്യക്കാരേറെ.. പണം ദുരിതാശ്വാസ നിധിയിലേക്ക് - സ്‌നേഹയുടെ കുഞ്ഞൻ വീടുകൾ
കൊവിഡ് കാലത്ത് ജനങ്ങൾക്ക് കൈതാങ്ങാകുന്നത് സർക്കാരുകൾ മാത്രമല്ല. സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തി പൊതു നന്മയുടെ ഭാഗമാകുന്ന സ്നേഹയെ പോലുള്ളവർ കൂടിയാണ്
![സ്‌നേഹയുടെ കുഞ്ഞൻ വീടുകൾക്ക് ആവശ്യക്കാരേറെ.. പണം ദുരിതാശ്വാസ നിധിയിലേക്ക് teenager girl sneha sneha making miniature homes സ്‌നേഹയുടെ കുഞ്ഞൻ വീടുകൾ കൊവിഡ് കാലത്ത് സ്‌നേഹ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8458678-thumbnail-3x2-edited.jpg)
സ്‌നേഹ
സ്‌നേഹയുടെ കുഞ്ഞൻ വീടുകൾക്ക് ആവശ്യക്കാരേറെ..
ആശാരി പണിക്കാരനായ അച്ഛൻ ശശിധരൻ പകർന്നു നൽകിയ അറിവുകളാണ് തനിക്ക് അനുഗ്രഹമായതെന്ന് സ്‌നേഹ പറയുന്നു. സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹയായി കഴിവ് തെളിയിക്കാനും സ്‌നേഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് കൈതാങ്ങാകുന്നത് സർക്കാരുകൾ മാത്രമല്ല. സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്തി പൊതു നന്മയുടെ ഭാഗമാകുന്ന സ്നേഹയെ പോലുള്ളവർ കൂടിയാണ്.