കാസർകോട്: സേവനത്തിനൊപ്പം ഗൈനക്കോളജിസ്‌റ്റുകൾക്ക് സന്തോഷം നൽകുന്നത് അവർ കൈകാര്യം ചെയ്യുന്ന മേഖലയാണ്. ആതുര ശുശ്രൂഷ രംഗം കച്ചവടമാകുമ്പോൾ അതിൽ നിന്നെല്ലൊം വ്യത്യസ്‌തനായി തന്‍റെ ജോലിയിൽ വ്യാപൃതനായി നാടിന്‍റെ ജനകീയ ഡോക്‌ടറെന്ന് വിശേഷണം നേടിയ ഗൈനക്കോളജിസ്‌റ്റാണ് കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം ഡോ. കുഞ്ഞാമദ്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ ഡോ. കുഞ്ഞാമദിന്‍റെ കൈകളിലുടെ ഈ ഭൂമിയെ തൊട്ടത് 93000 ലധികം കുഞ്ഞുങ്ങളാണ് .
പുരുഷ ഗൈനക്കോളജിസ്‌റ്റുകൾ താരതമ്യേന കുറവായ ഈ കാലത്ത് 38 വർഷം മുൻപാണ് ഡോ. കുഞ്ഞാമദ് ആതുര ശുശ്രൂഷാ രംഗത്തെത്തുന്നത്. ഒരു ഡോക്‌ടറിൽ ജനങ്ങൾ എത്രമാത്രം വിശ്വാസമർപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇക്കാലയളവിൽ ഇദ്ദേഹം കൈകാര്യം ചെയ്ത പ്രസവ കേസുകളുടെ എണ്ണം. തന്‍റെ അരികിൽ എത്തുന്ന രോഗികളോടുള്ള സമീപനമാണ് ജനകീയ ഡോക്‌ടർ എന്ന സ്നേഹ വിളിയിൽ ഡോ.കുഞ്ഞാമദിനെ കാഞ്ഞങ്ങാട്ടുകാർ ചേർത്തുപിടിക്കുന്നത്.