കാസർകോട്:മഞ്ചേശ്വരക്കാരനല്ലാതിരുന്നിട്ടും തുളുനാടിന് പ്രിയങ്കരനായിരുന്നു റദ്ദുച്ച എന്ന പിബി അബ്ദുൾ റസാഖ്. 2011 മുതൽ ഏഴര വർഷക്കാലമാണ് റദ്ദുച്ച മഞ്ചേശ്വരം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. തുളുനാടിന്‍റെ പ്രശ്‌നങ്ങളിലോരോന്നിലും ഇടപെട്ട് നർമ്മം കലർന്ന പ്രസംഗങ്ങളിലൂടെ നിയമസഭയെയും കൈയിലെടുത്തു റദ്ദുച്ച. 90 കളിലാണ് പി ബി അബ്ദുൾ റസാഖ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലിറങ്ങുന്നത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റായും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ച പരിചയം കൈമുതലാക്കിയാണ് അദ്ദേഹം തുളുനാട്ടിലെത്തിയത്. ഏവരുടെയും റദ്ദുച്ചയായി മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരിക്കവെ 2018 ഒക്ടോബർ 20 നാണ് അദ്ദേഹം മരിക്കുന്നത്. റദ്ദുച്ചയുടെ മരിക്കാത്ത ഓർമകളിലാണ് കുടുംബം ഇപ്പോൾ.
പി.ബി.അബ്ദുൾ റസാഖിന്‍റെ ഓർമകള്‍ക്ക് ഒരു വയസ് - manjeswaram news
മഞ്ചേശ്വരം മണ്ഡലം എം.എൽ.എയായിരുന്ന പി.ബി.അബ്ദുൾ റസാഖിന്‍റെ ഓർമ്മകൾക്ക് ഒരു വയസ്. ഉപതെരഞ്ഞെടുപ്പിന് ബൂത്തുകൾ ഒരുങ്ങുന്നതിനിടെയാണ് ഒന്നാം ചരമവാർഷികം കടന്നു വരുന്നത്.
മഞ്ചേശ്വരം മണ്ഡലം എം.എൽ.എയായിരുന്ന പി.ബി.അബ്ദുൾ റസാഖിന്‍റെ ഓർമ്മകൾക്ക് ഒരു വയസ്
2011 ഇടത് സിറ്റിങ് എം.എൽ.എ സി എച്ച് കുഞ്ഞമ്പുവിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വിജയ തീരമണിഞ്ഞു. 2016ൽ മാറിമറിഞ്ഞ ലീഡ് നിലകൾക്കൊടുവിൽ ഫോട്ടോ ഫിനിഷിങ്ങിലൂടെ 89 വോട്ടിന്‍റെ ത്രസിപ്പിക്കുന്ന വിജയം. ആ ഓർമക്കാണ് എം.എൽ.എക്ക് വേണ്ടി 89-ാം നമ്പർ വാഹനം അബ്ദുൾ റസാഖ് സ്വന്തമാക്കിയത്. റദ്ദുച്ചയുടെ പിൻഗാമിയെ കണ്ടെത്താൻ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹത്തിന് പരിചിതമായ തുളുനാടൻ വീഥികളിലൂടെ യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം ആ വാഹനവുമുണ്ട്. താൻ ഇവിടെ തന്നെയുണ്ട് എന്ന ഓർമപ്പെടുത്തലുമായി.