കാസർകോട്:ഓട്ടുറുമ (മുപ്ലി വണ്ട്) ശല്യം കാരണം വീടിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് പെരിയ എടമുണ്ടയിലെ യശോദയും മകളും. ഇരുവരും വര്‍ഷങ്ങളായി ഈ വീട്ടില്‍ താമസിക്കുകയാണ്. വീട് നിര്‍മിച്ച് ആദ്യ രണ്ട് മാസം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീടിങ്ങോട്ട് വര്‍ഷങ്ങളായി ശല്യം തുടരുകയാണെന്നും ഇവര്‍ പറയുന്നു. പ്രാണി ശല്യം മകളുടെ പഠനത്തെ പോലും ബാധിച്ചെന്നും ഇവര്‍ പറയുന്നു.
Mupli Beetle; ഓട്ടുറുമ ശല്യം ചെറുതല്ല; വീട് വിട്ട് പോകാനൊരുങ്ങി അമ്മയും മകളും പ്രാണിയെ തുരത്താന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ അന്തിയുറങ്ങാൻ വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം. ചുമരിലും ജനാലയിലും വസ്ത്രത്തിലും അടക്കം സർവ്വവും ഓട്ടുറുമ കയ്യടിക്കിയിരിക്കുകയാണ്. സുരക്ഷിതമായൊരു വീടിനായുള്ള കാത്തിരിപ്പിനിടയിലാണ് ഇരട്ടിപ്രഹരമായാണ് ഓട്ടുറുമ ശല്യം.
ഒന്നോ രണ്ടോ എണ്ണമായിരുന്നു ആദ്യം. പിന്നീട് പെറ്റു പെരുകി ആയിരക്കണക്കിന് പ്രാണികളാണ് നിലവില്‍ വീടിനകത്ത് ഉള്ളത്. മഴക്കാലത്താണ് ശല്യം രൂക്ഷമാകുന്നത്. ഉറങ്ങാൻ കിടന്നാൽ ചെവിയിൽ കയറും. ഇത് ശരീരത്തിൽ തട്ടിയാൽ പൊള്ളും. അസഹനീയമായ മണം കാരണം ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ലെന്നു യാശോദ പറയുന്നു.
പെരിയ എടമുണ്ടയിലെ അഞ്ച് സെന്‍റ് ഭൂമിയിലാണ് യശോദയുടെ വീട്. ഇവിടെ നിന്നും സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറുന്നതിനായി പല സര്‍ക്കാര്‍ ഓഫിസുകളിലും ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഭർത്താവ് മരിച്ച യശോദയ്ക്ക് നിലവിൽ ഏക ആശ്രയം മകളാണ്. രാത്രികാലങ്ങളിലും ഓട്ടുറുമയുടെ ശല്യം രൂക്ഷമാകുമെന്നും ഇവര്‍ പറയുന്നു.
രണ്ടാം വർഷ ബിരുദ വിദ്യാര്‍ഥിയായ മകൾ യമുനയുടെ പഠനത്തെയും പ്രാണി ശല്യം ബാധിക്കുന്നുണ്ട്. പുസ്തകത്തിലും ബാഗിലും അടക്കം എല്ലായിടത്തും പ്രാണികള്‍ നിറയുകയാണ്. നിലവില്‍ രാത്രിയാകുമ്പോള്‍ ബന്ധുവീട്ടിലാണ് ഇരുവരും അന്തിയുറങ്ങുന്നത്. ഇത് എത്രനാള്‍ തുടരാന്‍ കഴിയുമെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.