കാസർകോട്:വെബ് കാസ്റ്റിങ് ഇല്ലാതെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ്. വ്യാപകമായി കള്ളവോട്ട് നടന്നു എന്ന പരാതിയിൽ ഒരു വർഷത്തോളം നിയമവ്യവഹാരം നടന്ന മണ്ഡലത്തിലാണ് വെബ് കാസ്റ്റിങ് ഇല്ലാതെ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ മരിച്ചവരുടെ പേരിലടക്കം കള്ള വോട്ട് ചെയ്തെന്നാരോപിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ പിടിക്കപ്പെട്ടത് വെബ് കാസ്റ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു. എന്നാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആകെയുള്ള 198 പോളിങ് ബൂത്തുകളിൽ ഒന്നിൽ പോലും വെബ് കാസ്റ്റിങ് സംവിധാനമില്ല
വെബ് കാസ്റ്റിങ് ഇല്ലാതെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് - കാസർകോട്
മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിങ് സംവിധാനമില്ല. പ്രശ്നബാധിത ബൂത്തുകളില്ലാത്തതിനാലാണ് വെബ് കാസ്റ്റിങ് ഇല്ലാത്തതെന്ന് ജില്ലാ കലക്ടർ ഡി സജിത്ത് ബാബു.
പ്രശ്നബാധിത ബൂത്തുകളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിങ് ഇല്ലാത്തതെന്ന് മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർ ഡി സജിത്ത് ബാബു പറഞ്ഞു.കർണാടകയുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായതിനാൽ മേഖലയിൽ ഒന്‍പത് ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും. കാസർകോട് മണ്ഡലത്തിൻ്റെ അതിർത്തികളിലും പരിശോധനകൾ നടത്തുമെന്ന് കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ 42 പ്രശ്ന സാധ്യതാ ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും.
മഞ്ചേശ്വരത്ത് അന്തിമ വോട്ടർ പട്ടിക സെപ്തംബർ 30 നാണ് പ്രസിദ്ധീകരിക്കുക. .തെരഞ്ഞെടുപ്പിനുള്ള ഇ.വി.എം, വി വി പാറ്റ് യന്ത്രങ്ങളും കലക്ടറേറ്റിലെത്തിച്ചു.