കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിടുതൽ ഹർജി പരിഗണിക്കാൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി (Manjeshwaram Election Bribery Case). പ്രതികളോട് ഈ മാസം 25ന് ഹാജരാകാനാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയത് (Court asked all the accused to appear in person). കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രതികൾ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നില്ല.
ഇതേ തുടർന്ന് പ്രതികള്‍ക്ക് നേരത്തെ കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെ പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. നിയമാനുസൃതമല്ലാതെ എടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വിടുതൽ ഹർജി നൽകിയതിനാൽ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതികൾ ഹാജരാകാതെ ഹർജി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു.
വിശദമായ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ഈ മാസം 25 ന് മുഴുവൻ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പ്രതികൾ ഹാജരായതിന് ശേഷം വിടുതൽ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും. അതേസമയം സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ.