യാത്രക്കാരുടെ നടുവൊടിച്ച് കാസര്‍കോട്-മംഗലാപുരം ദേശീയ പാത - കാസര്‍കോട് ലേറ്റസ്റ്റ് ന്യൂസ്
ഒരു മാസം മുമ്പ് നടത്തിയ കുഴിയടക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രം മാത്രമായിരുന്നെന്ന് ആരോപണം
കാസര്‍കോട്:അറ്റകുറ്റപ്പണികള്‍ നടത്തിയ കാസര്‍കോട്-മംഗലാപുരം ദേശീയ പാതയില്‍ വീണ്ടും കുഴികള്‍ നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമായി. ദീര്‍ഘദൂര യാത്രക്കാരടക്കം തകര്‍ന്ന റോഡിലൂടെ തുഴഞ്ഞ് നീങ്ങേണ്ട അവസ്ഥയിലാണ്. ഏറെക്കാലത്തെ മുറവിളികൾക്ക് ശേഷമാണ് താറുമാറായ ദേശീയ പാതയിലെ കുഴികളടച്ചത്. എന്നാല്‍ അറ്റകുറ്റപ്പണികൾ നടത്തി ഒരു മാസം കഴിയും മുമ്പേ റോഡ് വീണ്ടും പഴയ അവസ്ഥയിലായി. ഒരു മഴ പെയ്തപ്പോൾ തന്നെ ടാറും ജില്ലിയുമെല്ലാം ഇളകി മാറി. ഒരു മാസം മുമ്പ് നടത്തിയ കുഴിയടക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രം മാത്രമായിരുന്നെന്നാണ് ജനങ്ങളുടെ ആരോപണം. ദേശീയപാത വഴി ഗതാഗതം സുഗമമാക്കണമെന്ന നിരന്തര ആവശ്യങ്ങൾ അധികൃതർ ഗൗരവമായി ഉൾക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്.