കാസർകോട് : ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചതിൽ ഇ കോളി, കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച അഞ്ച് സാമ്പിളുകളിലാണ് ബാക്‌ടീരിയകള്‍ ഉള്ളതായി കണ്ടെത്തിയത്. ഷവർമ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്.
ഷിഗെല്ല, സാൽമണെല്ല ബാക്‌ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടക്കുകയാണ്. ഫലം ഉടൻ ലഭിക്കുമെന്നാണ് സൂചന. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്‌തതെന്നാണ് നിഗമനം. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അമ്പതിലേറെ പേർ ചികിത്സ തേടുകയും ചെയ്‌തു. ഇതിൽ നാലുപേർക്ക് ഷിഗെല്ലയും റിപ്പോർട്ട് ചെയ്‌തിരുന്നു. ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. ഷിഗെല്ല വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഉർജിതപ്പെടുത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയുടെ കാരണം ഷിഗെല്ല ബാക്‌ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി രാംദാസ് അറിയിച്ചു.