കാസർകോട്:രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി കാസര്‍കോട്ടെ കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷനില്‍ 99 മാര്‍ക്ക് നേടിയാണ് ആരോഗ്യ കേന്ദ്രം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ കായകല്‍പ്പം അവാര്‍ഡിന് പിന്നാലെയാണ് ദേശീയ അംഗീകാരം കൂടി കയ്യൂര്‍ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.
അംഗീകാര നിറവിൽ കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം കായകല്‍പ്പം അവാര്‍ഡിന് പിന്നാലെയുള്ള നേട്ടം
ആരോഗ്യ സേവന ഗുണനിലവാരം അടിസ്ഥാനമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമായ ഇവിടെ ദിവസേന നൂറിലധികം രോഗികളാണ് ചികിത്സക്കെത്തുന്നത്. വയോജന ക്ലിനിക്, ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക്, വയോജന ക്ലിനിക്, വിഷാദ രോഗ ക്ലിനിക് , മികച്ച ഫാര്‍മസി, നൂതനമായ ലാബ് സൗകര്യം, മികച്ച പാലിയേറ്റീവ് പരിചരണം, ഫിസിയോ തെറാപ്പി, ശിശു സൗഹൃദ കുത്തിവെപ്പ് മുറി, മെച്ചപ്പെട്ട നിരീക്ഷണ മുറി തുടങ്ങിയവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യ പരിപാലന രംഗത്ത് ഹൈടെക്കായുള്ള പ്രവർത്തനം
ആരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍, പഞ്ചായത്ത് ഭരണ സമിതി, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി, നാട്ടുകാരും ചേര്‍ന്ന് കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഈ നേട്ടം ലഭിച്ചത്. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേർഡ് അവലോകനം നടത്തിയതില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കയ്യൂര്‍ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചു.
also read:ആരാധനാലയങ്ങൾ തുറക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
മുറ്റത്ത് മനോഹരമായ പൂന്തോട്ടം, വൃത്തിയുള്ള പരിസരം, ലൈബ്രറി സൗകര്യം എന്നിവ ഇവിടെയുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാണ് കയ്യൂരിലെ ഈ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം. 1980ല്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി ആരംഭിച്ച ആരോഗ്യകേന്ദ്രം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത്.