കാസർകോട്:വടക്കേ മലബാറിന്‍റെ സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട് - കാണിയൂർ റെയിൽ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു. പാത സംബന്ധിച്ച് കേരളവും കർണാടകയും ഉടൻ ചർച്ച നടക്കുമെന്നാണ് സൂചന. ഈ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് kanhangad kaniyoor rail track.
കാഞ്ഞങ്ങാട് നിന്നും ബെംഗളൂരുവിലേക്ക് ആറു മണിക്കൂർ യാത്ര സാധ്യമാക്കുന്നതാണു പദ്ധതി. നേരത്തെ പല തവണ ചർച്ച നടന്നിരുന്നെങ്കിലും കർണാടക പിന്മാറിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ മുന്നിട്ടിറങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ വഴി മെട്രോ സിറ്റിയായ ബെംഗളൂരുവിലേക്ക് റെയിൽ പാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ ഉത്തര മലബാറുകാരുടെ ബെംഗളൂരു യാത്രയ്ക്ക് സമയവും ചെലവും കുറയും.
1400 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി ചിലവ് കേരള - കർണാടക സർക്കാരുകൾ വഹിക്കണമെന്നായിരുന്നു ധാരണ. 2008ൽ തുടങ്ങിയ സർവേ നടപടികൾ ഏഴ് വർഷം കൊണ്ട് പൂർത്തിയാക്കിയാണ് കാഞ്ഞങ്ങാട് - കാണിയൂർ പാത സാധ്യമാണെന്ന് റെയിൽവേ അംഗീകരിച്ചത്. ഇത്തരത്തിൽ മുന്നോട്ടുപോയ പദ്ധതി കർണാടകയുടെ നിലപാടുകൊണ്ട് മാത്രം പാതിവഴിയിലായി.
കേരള അതിർത്തിക്ക് ശേഷം പാത കടന്നുപോകുന്ന 51 കിലോ മീറ്ററിലേറെയും പരിസ്ഥിതി ലോല പ്രദേശമാണെന്നാണ് കർണാടക വ്യക്തമാക്കുന്നത്. പദ്ധതി സാധ്യമാക്കാൻ കർണാടകയുമായി തുടർ ചർച്ചകൾ നടത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കേരളത്തിലൂടെ 40 കിലോമീറ്ററും കര്‍ണാടകത്തിലൂടെ 51 കിലോമീറ്ററുമാണ് പാത കടന്നു പോകുന്നത്.
ഗുണങ്ങളേറെ:പദ്ധതി യാഥാർത്ഥ്യമായാൽ ദക്ഷിണേന്ത്യൻ നഗരങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന എളുപ്പ വഴികൂടിയാകും. ബെംഗളൂരുവുമായി ബന്ധപ്പെടുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ യാത്രക്കാർക്ക്, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് ഈ പാത ഏറെ ഉപയോഗപ്പെടും. മൈസൂരുവിലേക്കുള്ള യാത്ര എളുപ്പമാക്കാനും ഈ പദ്ധതി സഹായകരമാകും. തലക്കാവേരി, മൂകാംബിക, സുബ്രഹ്മണ്യം ക്ഷേത്രങ്ങളിലേക്ക് പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂർ, ശബരിമല, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന തീർഥാടകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാത സഹായകരമാകും.
നിലവിൽ പാണത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകാൻ പാണത്തൂർ-സുള്ള്യ റോഡ് മാത്രമാണ് ജനങ്ങൾക്ക് ആശ്രയം. പുതിയ പാതയ്ക്ക് മീങ്ങോത്ത്, കൊട്ടോടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ എന്നിവിടങ്ങളിലായി അഞ്ച് പുതിയ റെയിൽവേ സ്റ്റേഷനാണ് നിശ്ചയിച്ചത്. ഇതോടൊപ്പം ഇരിയ, പാണത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് തുരങ്കങ്ങളും ഉണ്ട്. പാത എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി കേരളത്തിലും കര്‍ണാടകയിലും കര്‍മസമിതി രൂപീകരിച്ചിട്ടുണ്ട്.
also read: ഹുബ്ലി-അങ്കോള റെയില്‍ ലൈനിന് പച്ചക്കൊടി കാണിക്കുമ്പോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ