കാസർകോട്:നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ പഴമൊഴി. എന്നാല്‍ ഇത് വെറുമൊരു പഴമൊഴിയല്ലെന്ന് തെളിയിച്ച് കാലത്തിനൊപ്പം കുതിക്കുകയാണ് കാസര്‍ക്കോട്ടെ കുടുംബശ്രീ കൂട്ടായ്‌മ. സമൂഹത്തില്‍ നിരവധി സംരംഭങ്ങളില്‍ പുരുഷാധിപത്യം കാണാറുണ്ട്. സ്‌ത്രീകള്‍ക്കിതൊന്നും വഴങ്ങില്ലെന്നാണ് പലരുടെയും ധാരണ. ഹോട്ടലുകളുടെ നടത്തിപ്പ് അടക്കം നിരവധി സംരംഭങ്ങളില്‍ സ്‌ത്രീകള്‍ കഴിവ് തെളിയിച്ചതിന് പിന്നാലെ പുരുഷാധിപത്യമുള്ള വര്‍ക്‌ഷോപ്പും ഇവര്‍ കീഴടക്കിയിരിക്കുകയാണ് (Two Wheeler Workshop In Kasaragod).
കുടുംബശ്രീക്ക് കീഴിൽ സംസ്ഥാനത്തെ ആദ്യ വനിത ടൂ വീലർ വര്‍ക്‌ഷോപ്പ് കാസര്‍കോട് പ്രവര്‍ത്തനം ആരംഭിച്ചു. വളയിട്ട കൈകളിൽ സ്‌പാനറും ഒതുങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ കൂട്ടായ്‌മ. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലാണ് പുതിയ വര്‍ക്‌ഷോപ്പ് ആരംഭിച്ചത്. ചൊവ്വാഴ്‌ചയാണ് (നവംബര്‍ 21) വര്‍ക്‌ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബ ശ്രീ അംഗങ്ങളായ ബിന്‍റോ, ബിന്‍സി, മേഴ്‌സി എന്നിവരാണ് വര്‍ക്ക്‌ഷോപ്പിന്‍റെ നടത്തിപ്പുക്കാര്‍.
തങ്ങള്‍ക്ക് എന്തും സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു സംരംഭം തുടങ്ങാന്‍ സംഘത്തിന് പ്രചോദനമായത്. സംരംഭം തുടങ്ങാനായി ടൂ വീലര്‍ മെക്കാനിക്കില്‍ പരിശീലനവും നേടി. കാസര്‍കോട് കുടുംബശ്രീ മിഷന്‍റെ കീഴില്‍ പരപ്പ ആര്‍കെഐഇഡിപി പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല സ്‌കില്‍ ട്രെയിനിങ്ങില്‍ പങ്കെടുത്താണ് പരിശീലനം നേടിയത്. മെക്കാനിക്കൽ മേഖലയിൽ മുൻ പരിചയമൊന്നുമില്ലാത്ത 9 പേർക്കാണ് പരിശീലനം നൽകിയത്.