കാസർകോട്:ചരക്ക് ലോറിയില്‍ അതിർത്തി കടന്നെത്തിയ ബന്ധുവിനെ സ്വീകരിച്ച സിപിഎം പ്രാദേശിക നേതാവിന് ശാസന. മഞ്ചേശ്വരം മുൻ ഏരിയ സെക്രട്ടറിയും നിലവില്‍ കമ്മിറ്റി അംഗവുമായ അബ്‌ദുല്‍ റസാഖ് ചിപ്പാറിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിക്കുള്ളില്‍ ശാസിക്കാൻ ജില്ല സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചത്.
കൊവിഡ് നിയന്ത്രണ ലംഘനം; സിപിഎം പ്രദേശിക നേതാവിന് ശാസന
മഞ്ചേശ്വരം മുൻ ഏരിയ സെക്രട്ടറിയും നിലവില്‍ കമ്മിറ്റി അംഗവുമായ അബ്‌ദുല്‍ റസാഖ് ചിപ്പാറിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിക്കുള്ളില്‍ ശാസിക്കാൻ ജില്ല സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചത്.
മെയ് നാലിന് അതിർത്തിയിലെത്തിയ ബന്ധുവിനെ അബ്ദുല്‍ റസാഖാണ് കാറിൽ വീട്ടില്‍ എത്തിച്ചത്. സമ്പർക്കത്തിലായിട്ടും നിരീക്ഷണത്തിലിരിക്കാതെ ജാഗ്രത കുറവ് കാണിച്ചെന്നാണ് ആരോപണം. മെയ് 11ന് ഇയാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ സ്രവ പരിശോധനയിൽ അബ്‌ദുൾ റസാഖ്, പഞ്ചായത്തംഗമായ ഭാര്യക്കും രണ്ട് മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നിരീക്ഷണ കാലയളവില്‍ മൂന്ന് തവണ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിയ ഇയാൾ അർബുദ രോഗിയെ സന്ദർശിച്ചതിനൊപ്പം ക്യാൻസർ വാർഡ്, ലാബ്, എക്സ്റേ മുറി എന്നിവിടങ്ങളിലും പ്രവേശിച്ചു. അതേദിവസം ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയും രണ്ട് ഡോക്ടർമാരുൾപ്പെടെ 20 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോകുകയും ചെയ്തു. അർബുദ ഒപി അടച്ചിടുകയും ചെയ്തു. ഇത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.