കാസര്‍കോട്:കൊവിഡ് ബാധിച്ച് മരിച്ച അമ്മയ്‌ക്ക് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മക്കളുടെ അന്ത്യാജ്ഞലി. കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട ഉപ്പള ഹിദായത്ത് നഗറിലെ നബീസ (74) യുടെ മൃതദേഹം മക്കളും, മരുമക്കളും പേരമക്കളും അവസാനമായി കണ്ടത് വിദ്യാനഗര്‍ ഉദയഗിരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന്. മക്കളുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഉദയഗിരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിന് മുന്നിലെത്തിയത്.
കാസര്‍കോട് മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു - കാസര്‍കോട് വാര്‍ത്തകള്‍
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രിയാണ് ഉപ്പള സ്വദേശിയായ നബീസ മരണപ്പെട്ടത്.
![കാസര്‍കോട് മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു Covcid covid death cremation kasargod covid death കാസര്‍കോട് കൊവിഡ് മരണം കാസര്‍കോട് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8081691-717-8081691-1595092271007.jpg)
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രിയാണ് നബീസ മരണപ്പെട്ടത്. നബീസയുമായുള്ള സമ്പർക്കത്തിൽ വീട്ടിലുണ്ടായിരുന്ന നാല് മക്കളുടെയും മരുമക്കളുടെയും സ്രവം പരിശോധിച്ചപ്പോള്‍ ഇവര്‍ക്കും മൂന്നു വയസും 40 ദിവസവും പ്രായമുള്ള രണ്ട് പേരമക്കള്‍ക്കും അയല്‍വാസിക്കും രോഗം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കുടുംബാംഗങ്ങളെ ഉദയഗിരിയിലെ കൊവിഡ് സെന്‍ററിലേക്ക് മാറ്റിയത്. മാതാവിന്‍റെ മയ്യത്ത് അവസാനനോക്കു കാണണമെന്ന മക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് എം.സി.ഖമറുദ്ധീന്‍ എം.എല്‍.എ.ഇടപെട്ടാണ് ഉപ്പളയിലേക്ക് കൊണ്ടു പോകുന്ന വഴി ഉദയഗിരിയില്‍ നിര്‍ത്തിയത്. പി.പി.ഇ.കിറ്റുകള്‍ ധരിച്ച് കൊവിഡ് മാനദണ്ഡം പാലിച്ച് മക്കള്‍ മാതാവിനെ അവസാന നോക്ക് കണ്ടു. ഉപ്പള കുന്നില്‍ ജമാ മസ്ജിദില്‍ പത്തോളം പേര്‍ ചേര്‍ന്ന് മയ്യത്ത് നമസ്‌ക്കരിച്ച് പള്ളിയങ്കണത്തിലെ ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം ഖബറടക്കി.