ചെറുവത്തൂരിലെ "ഉത്തമൻ ടീ സ്റ്റാൾ" വിശേഷങ്ങളറിയാം കാസർകോട് : ചെറുവത്തൂരിലെ മയിച്ചയിൽ എത്തി നല്ല ചായക്കട ചോദിച്ചാൽ നാട്ടുകാർക്ക് ഒറ്റ ഉത്തരമേ ഉള്ളൂ "ഉത്തമൻ ടീ സ്റ്റാൾ". ഇനി ടീ സ്റ്റാളിൽ എത്തി ഉത്തമനെ അന്വേഷിച്ചാൽ വിളി കേൾക്കുന്നത് പ്രഭാകരനും.
പ്രഭാകരൻ 'ഉത്തമനായതിന്' പിന്നിലെ കഥ തേടി പോകുന്നതിന് മുൻപ് "ഉത്തമൻ ടീ സ്റ്റാളിലെ" വിശേഷങ്ങളറിയാം. രുചിയിൽ മാത്രമല്ല വിലയിലും ഉത്തമമാണ് ഈ ചായക്കട. ഓലമേഞ്ഞ കൊച്ചു ചായക്കടയിൽ റേഡിയോ സംഗീതവും ആസ്വദിച്ച് വയറു നിറയെ ഭക്ഷണം കഴിച്ചാലും പോക്കറ്റ് കാലിയാകില്ല. പുലർച്ചെ നാലു തന്നെ ടീ സ്റ്റാൾ തുറക്കും.
രാവിലെ പൂരി, പുട്ട്, കടല കറി, ചെറുപയർ കറി, ബാജി...ഉച്ച കഴിഞ്ഞ് എണ്ണ പലഹാരങ്ങൾ... പഴം പൊരി, ഉണ്ടക്കായ, ഈത്തപ്പഴം പൊരി...പലഹാരങ്ങൾക്കും കറികൾക്കും എല്ലാം ഒരേ വിലയാണ് 7രൂപ 50 പൈസ. ചായയ്ക്ക് 7 രൂപ. രാവിലെയും ഉച്ചയ്ക്കും കടയിൽ ഇരിക്കാൻ കഴിയാത്ത തിരക്കാവും. പാർസലിനും നിരവധിപ്പേരെത്തും. ഇങ്ങനെ വിലകുറച്ചു നൽകിയാൽ ലാഭം കിട്ടുമോ എന്ന് ചോദിച്ചാൽ ഉത്തരം ഒരു ചെറു പുഞ്ചിരി.
വർഷങ്ങൾക്ക് മുമ്പ് ബീഡി തൊഴിലാളിയായിരിക്കുന്ന സമയത്താണ് ഉത്തമൻ എന്ന പേര് വീണത്. ഉത്തമനായി ജോലി ചെയ്തത് കൊണ്ടാവാം അങ്ങനെ വിളിച്ചിട്ടുണ്ടാകുക എന്ന് പ്രഭാകരൻ പറയുന്നു. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഉത്തമൻ. അങ്ങനെ ടീ സ്റ്റാളിനും ഉത്തമൻ എന്ന് പേരിട്ടു. ഭാര്യ മരിച്ചു. മകളെ കല്യാണം കഴിച്ചു വിട്ടതോടെ ഒറ്റയ്ക്കാണ് താമസം.