രേഷ്‌മയുടെ തിരോധാനത്തിന് 12 വയസ് കാസർകോട്: കഴിഞ്ഞ 12 വർഷമായി നിറകണ്ണുകളോടെ മകളെ കാത്തിരിക്കുകയാണ് കാസര്‍കോട് എണ്ണപ്പാറ സ്വദേശികളായ രാമനും ഭാര്യ കല്യാണിയും. 2011 ജനുവരിയിലാണ് ഇവരുടെ മകൾ രേഷ്‌മയെ കാണാതായത്. എറണാകുളത്ത് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് രേഷ്‌മ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചു വന്നിട്ടില്ല (12 Years Of Missing- Parents Of Kasaragod Native Reshma Moving To HC For Action).
പതിനെട്ടു വയസായിരുന്നു കാണാതാകുമ്പോൾ രേഷ്‌മയുടെ പ്രായം. കാണാതായത് മുതൽ കുടുംബം നിരവധി തവണ പൊലീസ് സ്‌റ്റേഷൻ കയറി ഇറങ്ങി. തങ്ങൾക്ക് സംശയമുള്ളയാളെ പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്‌തു. എന്നാൽ പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ഇവർ പറയുന്നു.
നീതി തേടി ഹൈക്കോടതിയില്‍: തങ്ങളുടെ മകൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ ഞങ്ങൾക്ക് അവകാശമില്ലേയെന്ന് രേഷ്‌മയുടെ മാതാപിതാക്കൾ ചോദിക്കുന്നു. പൊലീസ് അന്വേഷണം ഫലം കാണാതെ വന്നപ്പോൾ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.
പൊലീസിന്‍റെ സ്ഥിരം പല്ലവി:രേഷ്‌മയുടെ തിരോധാനത്തിന് പിന്നിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പാണത്തൂർ സ്വദേശിക്കെതിരായ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്ന സൂചനയുണ്ട്. എന്നാൽ ഇത് പൊലീസിന്‍റെ സ്ഥിരം പല്ലവി ആണെന്നാണ് കുടുംബം പറയുന്നത്. നേരത്തെ പാണത്തൂർ സ്വദേശിക്കെതിരെ നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയെങ്കിലും ഇയാൾ ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ എതിർപ്പ് അറിയിച്ചതിനാൽ അന്നത് നടന്നില്ല.
രേഷ്‌മയുടേതെന്ന് സംശയിക്കുന്ന ചോറു പാത്രം രണ്ട് വർഷം മുൻപ് പൊലീസ് ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപോർട്ട് പുറത്ത് വന്നില്ല. കൊലപാതകമാണെന്ന് കുടുംബം ആവർത്തിച്ച് പറഞ്ഞപ്പോഴും തെളിവില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.
ആദ്യം അന്വേഷണം നടന്നെങ്കിലും പിന്നീട് വേണ്ടത്ര പുരോഗതി ഉണ്ടായില്ല. തുടർന്ന് കുടുംബം കോടതിയെ സമീപിച്ചു. കേസിൽ കോടതി ഇടപെടൽ ഉണ്ടായതോടെ അന്വേഷണത്തിലും പുരോഗതിയുണ്ടായി. ഒടുവിൽ രേഷ്‌മയുടെ തിരോധാനത്തിന് പിന്നിൽ കുടുംബം ആരോപിച്ച പാണത്തൂർ സ്വദേശിയാണെന്ന നിഗമനത്തിൽ പൊലീസെത്തി. ആരോപണ വിധേയനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്‌തു.
ബേക്കൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചുെന്നാണ് സൂചന. ഇയാള്‍ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് അറസ്‌റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിനിടെ ആദിവാസി സംഘടനകൾ രേഷ്‌മയ്‌ക്കുവേണ്ടി പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.
Also Read:ആശങ്കയും അനിശ്ചിതത്വവും: എവിടെയാണ് പ്രിയപ്പെട്ടവര്‍? കാണാമറയത്ത് ഇരുട്ടില്‍ തപ്പി പൊലീസ്
ആറുപേർ കാണാമറയത്ത്: രേഷ്‌മയുൾപ്പെടെ ഏഴ് പേരെയാണ് 2011-2022 കാലയളവില്‍ കാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്ന് കാണാതായത്. 2011ല്‍ കാണാതായ രേഷ്‌മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറയിലെ ബേബി, ആദൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ വനജ, ചന്തേരയിലെ സീനത്തും കുട്ടിയും, തമിഴ്‌നാട്ട് സ്വദേശിയായ യുവതി, വിദ്യാനഗറില്‍ നിന്നും കാണാത 17 വയസുകാരി എന്നിവരാണ് ഈ പട്ടികയിലുള്ളത്.
വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതിന് ശേഷം മടങ്ങിയെത്താതെ വരികയായിരുന്നു. കുട്ടിയോടൊപ്പം പിടിഎ മീറ്റിങ്ങിനായി പോയതായിരുന്നു സീനത്ത്. പിന്നീട് ഇരുവരെ കുറിച്ചും വിവരങ്ങളൊന്നും ലഭിച്ചില്ല. വീട്ടില്‍ നിന്ന പുറത്തേക്ക് പോകുന്നുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് വനജ ഇറങ്ങിയത്. തുടര്‍ന്ന് കാണാതായ ഇവരെ കുറിച്ചും ഒരു വിവരും ലഭിച്ചിട്ടില്ല.
കാസർകോട് ജില്ലയിൽ ഇതുവരെ 42 തിരോധാന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എട്ടുപേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇതില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് പേരെ കണ്ടെത്തയിയതാണ് ഏക ആശ്വാസം. ഇവരെയെല്ലാം തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബാക്കിയുള്ള 34 പേർ ഇപ്പോഴും കാണാ മറയത്ത് തന്നെ.