കാസർകോട്: പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയെങ്കിലും ഇന്‍റർനെറ്റ്, ടെലിവിഷൻ സൗകര്യങ്ങളില്ലാതെ ജില്ലയിലെ 11418 വിദ്യാർഥികൾ. ബ്ലോക്ക് തലങ്ങളിൽ സമഗ്ര ശിക്ഷാ കേരള അധികൃതർ എടുത്ത കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്‍ററി വരെയുള്ള രണ്ട് ലക്ഷത്തിൽപ്പരം വിദ്യാർഥികൾക്കിടയിലാണ് വിദ്യാഭ്യാസ വകുപ്പധികൃതർ കണക്കെടുത്തത്. വടക്കൻ മേഖലയായ കുമ്പള, മഞ്ചേശ്വരം മേഖലയിലാണ് ഇന്‍റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾ ഏറെയുള്ളത്. ഏറ്റവും കുറവ് ബേക്കലിലും.
കാസർകോട് ജില്ലയിൽ 11418 വിദ്യാർഥികൾക്ക് ഇന്‍റർനെറ്റ്, ടെലിവിഷൻ സൗകര്യങ്ങളില്ല - internet or television facilities
വടക്കൻ മേഖലയായ കുമ്പള, മഞ്ചേശ്വരം മേഖലയിലാണ് ഇന്‍റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾ ഏറെയുള്ളത്.
മഞ്ചേശ്വരത്ത് 2090 ഉം കുമ്പളയിൽ 2639 കുട്ടികളും സൗകര്യങ്ങളില്ലാത്തവരാണ്. ചെറുവത്തൂരിൽ 1050 , ചിറ്റാരിക്കാലിൽ 1700 , ഹൊസ്ദുർഗിൽ 1225 , കാസർകോട് 1900 കുട്ടികൾക്കും ബേക്കലിൽ 814 കുട്ടികൾക്കുമാണ് ഇന്‍റർനെറ്റ്, കേബിൾ ടിവി സൗകര്യങ്ങൾ ഇല്ലാത്തത്. കുട്ടികളുടെ വിവരങ്ങൾ അതത് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ഓൺലൈൻ ക്ലാസ് ആർക്കും അപ്രാപ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.
മലയോരങ്ങൾക്കും തീരദേശങ്ങൾക്കും പുറമെ, പട്ടികജാതി പട്ടികവർഗ കോളനികളിലെ വിദ്യാർഥികളാണ് ഓൺലൈൻ പഠനം സാധ്യമാകാതെ പ്രയാസപ്പെടുന്നതിലേറെയും. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.