കണ്ണൂര്‍:കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് കസേരകളിയാണ് കാലമിതുവരെ നടന്നതെന്നും ഇരുമുന്നണികളും അഴിമതി മാത്രമാണ് ഇതുവരെ നടത്തിയതുമെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ധർമടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സികെ പത്മനാഭന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു നദ്ദ. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ സിപിഎമ്മും കോൺഗ്രസും കൂട്ടുകെട്ടിലാണ്.
എൽഡിഎഫ്- യുഡിഎഫ് സർക്കാരുകൾ നടത്തിയത് അഴിമതി മാത്രം: ജെ.പി നദ്ദ - LDF-UDF governments
മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നതെന്നും മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജൻസിയെ വരുത്തിയതെന്നും നദ്ദ

യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ സരിതയുടെ സോളാർ കേസും എൽഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ സ്വപ്നയുടെ സ്വർണക്കടത്ത് കേസും ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നത്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജൻസിയെ വരുത്തിയത്. അവസാനം സ്വന്തം മന്ത്രിമാർ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തെ എതിർക്കുകയാണെന്നും നദ്ദ ആരോപിച്ചു.
കേന്ദ്രത്തിന്‍റെ പദ്ധതികളിലൂടെയാണ് കേരളത്തിൽ വലിയ വികസനം എത്തുന്നതെന്ന് നദ്ദ പറഞ്ഞു. മെട്രോയ്ക്കും പാചകവാതക പൈപ്പ് ലൈനിനും പണം അനുവദിച്ചത് കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയെത്തി. പക്ഷെ, മൻമോഹൻ സിങിന്‍റെ കാലത്ത് കേരളത്തെ തിരിഞ്ഞു നോക്കിയില്ലെന്നും നദ്ദ കുറ്റപ്പെടുത്തി.